തൃശൂർ: കോടികളുടെ വൻ വായ്പാ തട്ടിപ്പ് നടന്ന കരിവന്നൂർ ബാങ്കിൽ നിന്നും വായ്പ യെടുത്തവരിൽ ഒരാൾ കൂടി ആത്മഹത്യ ചെയ്തു. ആലപ്പാടൻ ജോസാണ് (60) ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന് സമീപത്തെ മരത്തിലാണ് ജോസ് തൂങ്ങിമരിച്ചത്.
സിപിഎം നിയന്ത്രണത്തിലുള്ള കരിവന്നൂർ ബാങ്കിൽ നിന്നും വായ്പ്പയെടുത്ത് പ്രതിസന്ധിയിലായ രണ്ടാമത്തെയാളാണ് ഇത്തരത്തിൽ ജീവനൊടുക്കുന്നത്. നേരത്തെ ഇരിങ്ങാലക്കുട സ്വദേശി മുകുന്ദനും സമാനമായ രീതിയിൽ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതോടെ ജീവനൊടുക്കിയിരുന്നു.
മകളുടെ വിവാഹാവശ്യത്തിനായി കൽപണിക്കാരനായിരുന്ന ജോസ് നാല് ലക്ഷം രൂപയാണ് കരിവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നത്. എന്നാൽ കൊറോണയെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചത്. ഇതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു ജോസ്. തുടർന്ന് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള കരിവന്നൂർ ബാങ്കിൽ കോടികളുടെ വൻവായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തിയരുന്നു. നൂറിലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ പങ്കോട് കൂടി നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസിൽ 12 ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. എന്നാൽ കോടികൾ വായ്പ്പയെടുത്ത് മുങ്ങിയവർക്കെതിരെ ജപ്തിയടക്കമുള്ള നടപടികൾ സ്വീകരിക്കാതെ സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ട് ബാങ്ക് ജപ്തി നടപടികൾ എടുക്കുന്നുവെന്നാണ് വിമർശനം.
Comments