തിയേറ്ററുകൾ തുറന്നതോടെ പ്രേക്ഷകർ കാത്തിരുന്ന മലയാള സിനിമകളുടെ റിലീസിനെ പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. പ്രയദർശൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് ചർച്ചകളും പുരോഗമിക്കുകയാണ്. ഇതിനായി തിയേറ്റർ ഉടമകളുടെ അടിയന്തിര യോഗം വിളിച്ചുചേർത്തിരിക്കുകയാണ് ഉടമകളുടെ സംഘടനയായ ഫിയോക്. നാളെയാണ് യോഗം നടക്കുന്നത്.
രാവിലെ 10.30നാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. ഇതോടെ മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിയേറ്റർ തുറന്നതിന് ശേഷവും നിർമാതാക്കൾ ഒടിടി റിലീസിനൊരുങ്ങുന്നതിനോട് തിയേറ്റർ ഉടമകളുടെ നിലപാട് എന്താണെന്ന് കഴിഞ്ഞ ദിവസം ഫിയോക് വ്യക്തമാക്കിയിരുന്നു. തിയേറ്റർ തുറന്നിട്ടും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നവർ എത്ര വമ്പൻമാരായാലും പിന്നെ അവരുടെ സിനിമ ഞങ്ങൾക്ക് വേണ്ടെന്നും അവർ ഒടിടിയിൽ തന്നെ റിലീസ് തുടരട്ടെയെന്നുമാണ് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ വ്യക്തമാക്കിയത്.
എന്നാൽ മരയ്‌ക്കാർ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനായി ആമസോണുമായി പ്രാഥമിക ചർച്ച തുടങ്ങിയെന്ന വിവരം ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. ഈ വർഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നാണ് ആന്റണി പറഞ്ഞിരുന്നത്. നിലവിലുള്ളത് 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയാണ്. ഇതുവെച്ച് റിലീസ് ചെയ്താൽ ലാഭകരമാകുമോ എന്നതിലാണ് ആശങ്കയുള്ളത്. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പറഞ്ഞിരുന്നു.
Comments