അഗർത്തല: സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ത്രിപുര സർക്കാരിനോട് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി, ജസ്റ്റിസ് സുഭാഷിഷ് തലപാത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. വടക്കൻ ത്രിപുര ജില്ലയിലെ പാനിസാഗറിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
വ്യാജമോ കെട്ടിച്ചമച്ചതോ ആയ വാർത്തകൾ ദൃശ്യങ്ങൾ വഴിയോ മറ്റ് എതെങ്കിവും രീതിയിൽ സമൂഹമദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും, നീക്കം ചെയ്തിട്ടും അവ പോയില്ലെങ്കിലും ഉടൻ തന്നെ അതിനുളള നടപടികൾ സ്വീകരിക്കണമെന്നും കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു. മാദ്ധ്യമങ്ങൾക്ക് സമൂഹങ്ങളിൽ ശരിയായ വാർത്തകൾ പ്രചരിപ്പിക്കുവാൻ അവകാശം ഉളളതായി കോടതി പറഞ്ഞു. എന്നാൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കാനായി ഇവ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. നവംബർ 2 ന് വീണ്ടും ഇതിന്റെ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
അന്വേഷണ പുരോഗതിയെക്കുറിച്ചും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന മറ്റ് നടപടികളെക്കുറിച്ചും വിശദമായ സത്യവാങ്മൂലം കോടതി ആവശ്യപ്പെട്ടു. ഒക്ടോബർ 26ന് നടന്ന സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കേണ്ടതുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാനം കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു.
സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം സംസ്ഥാനത്തിനകത്ത് സമാധാനവും ക്രമസമാധാനവും പുനഃസ്ഥാപിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച നടപടികളെയും കോടതി അഭിനന്ദിച്ചു. മാധ്യമങ്ങൾ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കുമെന്നും ഉത്തരവാദിത്തത്തോടെ കടമ നിർവഹിക്കുന്നത് തുടരണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ അഞ്ചു കേസുകൾ ഇതിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമാധാനം നിലനിർത്തുന്നതിനും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനും ഒപ്പം മതസ്ഥലങ്ങളിൽ കാവൽ, സമാധാന യോഗങ്ങൾ, തുടങ്ങി വിവിധ നടപടികൾ സംസ്ഥാന പോലീസ് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.
Comments