ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി. 138.85 അടിയായാണ് കുറഞ്ഞത്. മന്ത്രിമാരായ റോഷി അഗസ്റ്റിനും പി. പ്രസാദും ഇന്ന് അണക്കെട്ട് സന്ദർശിക്കും.
ശനിയാഴ്ച രാത്രിവരെ 138.95 അടിയായിരുന്നു ജലനിരപ്പ്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് 138.85 അടിയിലേക്ക് എത്തിയത്. രാവിലെ നാല് മണി മുതൽ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുകുന്നത്. 2340 ഘനയടി വീതം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. സ്പിൽവേ വഴി കൂടുതൽ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നെന്നാണ് റിപ്പോർട്ട്.
ജലനിരപ്പ് താഴ്‌ത്താനായി ശനിയാഴ്ച വൈകിട്ടോടെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നിരുന്നു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകൾക്ക് പുറമെയാണിത്. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെയാണ് ഡാമിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നത്. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്‌നാടിന് കഴിഞ്ഞിട്ടില്ല.
ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തമിഴ്‌നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്‌ത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും തേക്കടിയിൽ ക്യാമ്പ് ചെയ്താണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. അണക്കെട്ടിലെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായേക്കാമെന്നാണ് നിഗമനം.
Comments