ചരിത്ര മുഹൂർത്തം…. പ്രധാനമന്ത്രി നേരേന്ദ്ര മോദിയും പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയെ ലോകം ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ആഗോള കത്തോലിക്കാ സഭയുടെ പരാമാദ്ധ്യക്ഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ക്ഷണം വഴി തുറക്കുന്നതാകട്ടെ നയതന്ത്രത്തിലും, മതസൗഹാർദ്ദത്തിലുമുണ്ടാകുന്ന പുതിയ മാറ്റത്തിലേക്കും. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണ് മാർപ്പാപ്പ. 20 പതിറ്റാണ്ടുകൾക്കപ്പുറം മറ്റൊരു ചരിത്ര സമാഗമത്തിന് കൂടി ഇന്ത്യ വേദിയാകുന്നു.
ആഗോള ക്രൈസ്തവ സഭയുടെ മേലദ്ധ്യക്ഷനും 130 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കാണ് വത്തിക്കാൻ സാക്ഷിയായത്. ജി ട്വിന്റി ഉച്ചകോടിയിൽ പങ്കെടുക്കാനായി റോമിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പയുമായി അദ്ദേഹത്തിന്റെ കൂടിക്കാഴ്ച. 20 മിനിറ്റ് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒന്നേകാൽ മണിക്കൂറോളം നീണ്ടു. ലോകസമാധാനത്തിന് ഭീഷണിയാകുന്ന വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാ വിഷയം എന്നാണ് റിപ്പോർട്ടുകൾ.
ക്രൈസ്തവ സമൂഹത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ ജനുവരിയിൽ കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന സ്വീകരിച്ച നരേന്ദ്രമോദി രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെയും ഇതോടെ നരേന്ദ്ര മോദി നെഞ്ചോട് ചേർത്തു. ഇന്ത്യയുടെ ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ 20 വർഷക്കാലമായുള്ള ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ആഗ്രഹവും സാഫല്യമണഞ്ഞു.
ലോകം ആദരിക്കുന്ന ഇരു വ്യക്തിത്തങ്ങളും തമ്മിലുളള കൂടിക്കാഴ്ചയെ അപൂർവ്വ സംഗമമായാണ് രാഷ്‌ട്ര തലവന്മാർ പോലും വിലയിരുത്തുന്നത്. കൂടിക്കാഴ്ചയ്‌ക്കിടെ നരേന്ദ്രയും മാർപാപ്പയും ചർച്ച ചെയ്ത വിഷയങ്ങളാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് ലോകരാജ്യങ്ങളെ എത്തിച്ചത്. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, ദാരിദ്യ നിർമ്മാർജ്ജനം എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ. ഇന്ത്യയിലെ ക്രൈസ്തവരുടെ വിശ്വാസങ്ങളും, സാമൂഹിക ജീവിതവും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായതോടെ മതസമൂഹങ്ങൾ തമ്മിലുള്ള സൗഹാർദ്ദം പുതിയ തലത്തിലേക്ക് ഉയർന്നു.
1999 ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മാർപ്പപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായി ഇരുന്നപ്പോൾ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ മുൻഗാമിയായിരുന്ന ജോൺ പോൾ രണ്ടാമൻ ഇന്ത്യയിൽ എത്തിയിരുന്നു. ഇതിന് ശേഷം അധികരമേറ്റ പ്രധാനമന്ത്രിമാർ ആരും മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിയിരുന്നില്ല. ക്രൈസ്തവ സമൂഹത്തിന് ബിജെപിയും നേതാക്കളും നൽകുന്ന പ്രധാന്യം എത്രത്തോളം ഉണ്ടെന്നാണ് ഇത് നൽകുന്ന സന്ദേശം.
മോദി- മാർപ്പാപ്പ കൂടിക്കാഴ്ച ഒരു പ്രത്യാശയാണ്. സമാധാനം തകർക്കാൻ എത്തുന്ന എന്തിനെയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന ലോകത്തിന്റെ പ്രത്യാശ. ഇത് പൂർത്തീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്‌ക്ക് ഇന്ന് സാദ്ധ്യമാണ്.
Comments