ദിസ്പൂർ : ബുർഖ ധരിച്ചില്ലെന്ന് ആരോപിച്ച് ഹെഡ് ഫോൺ വാങ്ങാനെത്തിയ പെൺകുട്ടിയെ കടയിൽ നിന്ന് പുറത്താക്കി കടയുടമ . അസമിലെ ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ചാരിയാലിയിലാണ് സംഭവം.
മൊബൈൽ സ്റ്റോർ ഉടമ നൂറുൽ അമീനാണ് സ്വന്തം വസതിയോട് ചേർന്നുള്ള കടയിൽ സാധനം വാങ്ങാനെത്തിയ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയെ ആക്ഷേപിച്ച് ഇറക്കി വിട്ടത് . അമീന്റെ മക്കൾ യുവതിയുടെ പിതാവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു . ജീൻസ് ധരിച്ചതിനും ബുർഖ ധരിക്കാത്തതിനുമായിരുന്നു അമീൻ യുവതിയെ ആക്ഷേപിച്ചത് . കൂടാതെ തന്റെ കുടുംബാംഗങ്ങളെയും കൂടി യുവതി നശിപ്പിക്കുകയാണെന്നും അമീൻ ആരോപിച്ചു.
തന്റെ വീട്ടിലെ എല്ലാ സ്ത്രീകളും ബുർഖയും ഹിജാബും ധരിക്കാറുണ്ടെന്നും, ജീൻസ് ധരിച്ച് തന്റെ വീട്ടിൽ പ്രവേശിക്കാൻ എങ്ങനെ ധൈര്യപ്പെട്ടുവെന്നും അമീൻ യുവതിയോട് ചോദിച്ചു. ഇസ്‌ലാമിക വസ്ത്രം ധരിക്കാത്തതിന് പെൺകുട്ടിയെ അഭിസാരികയെന്നും അമീൻ മുദ്രകുത്തി . എന്നാൽ തന്റെ കുർത്തയും ജീൻസും മര്യാദയില്ലാത്ത വസ്ത്രമല്ലെന്നും തന്റെ ഗ്രാമത്തിൽ ആരും തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും യുവതി മറുപടി പറഞ്ഞു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പറയാൻ അമീന് അവകാശമില്ലെന്നും യുവതി പറഞ്ഞതോടെ നൂറുൽ അമീൻ യുവതിയെ കടയിൽ നിന്ന് പുറത്താക്കി .
സംഭവത്തിനു ശേഷം നൂറുൽ അമീന്റെ ആൺമക്കൾ പെൺകുട്ടിയുടെ പിതാവിനെ റോഡിൽ വച്ച് മർദ്ദിക്കുകയും ചെയ്തു . യുവതിയുടെ പിതാവ് അയൂബ് ഖാനെ സൈക്കിളിൽ നിന്ന് പിടിച്ചിറക്കി നൂറുൽ അമീന്റെ മക്കളായ റഫീഖുൽ ഇസ്‌ലാമും സാഹിദുൽ ഇസ്‌ലാമും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അമീന്റെ മക്കളായ റഫീഖുൽ ഇസ്‌ലാം, സാഹിദുൽ ഇസ്‌ലാം എന്നിവരെ അറസ്റ്റ് ചെയ്തത് .
Comments