കൊച്ചി : എറണാകുളത്ത് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ഒരു എഎസ്ഐ വിചാരിച്ചാൽ എന്തും നടക്കുമോ എന്ന് ഹൈക്കോടതി ചോദിച്ചു.
ഡൽഹിയിലേക്ക് കേസ് അന്വേഷിക്കാൻ പോകാനും പെൺകുട്ടിയുടെ സഹോദരൻമാരെ കേസിൽ പ്രതികളല്ലാതാക്കാനും പോലീസ് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും പരാതിക്കാരുടെ ചെലവിൽ ഡൽഹിക്ക് വിമാനത്തിൽ പോവുകയും ചെയ്തെന്നാണ് ലീഗൽ അതോറിറ്റി റിപ്പോർട്ട്. ഇത് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു.
സിപിഒമാർ അടക്കം മൂന്ന് പേർ വിമാനത്തിൽ ഡൽഹിലേക്ക് പരാതിക്കാരുടെ ചെലവിൽ പോയത് ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞോ എന്ന് കോടതി ചോദിച്ചു.ഇത്രയും പേർക്ക് വിമാനക്കൂലി എത്രയായെന്നും കോടതി പോലീസിനോട് ചോദിച്ചു. സഹോദരൻമാരെ പ്രതിയാക്കാതിരിക്കാൻ 5 ലക്ഷം വാങ്ങിയത് പോലീസ് റിപ്പോർട്ടിലില്ലാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി അന്വേഷിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ സഹോദരിക്കൊപ്പം വീട് വിട്ട പെൺകുട്ടിയെ പോലീസ് ഡൽഹിയിൽ നിന്നാണ് കണ്ടെത്തിയത്. അന്വേഷണത്തിനായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡൽഹിയിൽ പോകാൻ വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്ന് യുപി സ്വദേശികളായ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇത് സത്യമെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു എറണാകുളം നോർത്ത് എഎസ്ഐ വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണവിധേയമായാണ് നടപടി.
എന്നാൽ പെൺകുട്ടികൾ സഹോദരൻമാർക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് പോലീലിന്റെ വാദം. കെൽസ റിപ്പോർട്ടിൽ പെൺകുട്ടികൾക്ക് വീട്ടുകാർക്ക് ഒപ്പം പോകണമെന്നാണല്ലോ ഉള്ളതെന്നും, ഇതെന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സഹോദരൻമാർക്ക് എതിരെ മൊഴി കൊടുപ്പിച്ചതെന്ന് റിപ്പോർട്ടിലുണ്ടെന്ന് കെൽസ അഭിഭാഷകൻ ഇതിന് മറുപടി നൽകിയത്.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹോദരൻമാരായ രണ്ട് പേർ ഇപ്പോൾ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. തന്നെ സഹോദരങ്ങൾ പീഡിപ്പിച്ചതായി പെൺകുട്ടി മജിസട്രേറ്റിന് രഹസ്യ മൊഴി നൽകുകയും മെഡിക്കൽ പരിശോധനയിൽ ഉൾപ്പെടെ പീഡനം തെളിയുകയും ചെയ്തതിനെ തുടർന്നാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു.
എന്നാൽ പോലീസ് സഹോദരൻമാരെ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ സഹോദരൻമാരാണ് കുറ്റക്കാരെന്ന് വരുത്തിത്തീർക്കാനാണ് പോലീസ് ശ്രമം.ഹിന്ദി മാത്രം അറിയാവുന്ന രണ്ട് സഹോദരൻമാരിൽ നിന്ന് സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മലയാളത്തിൽ പോലീസ് എഴുതി വാങ്ങിയെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഈ പരാതി ഉയർന്നതിന് പിന്നാലെ ഹൈക്കോടതിയും ബാലാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തു.
Comments