കൊച്ചി : ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തത് ചോദ്യം ചെയ്ത നടൻ ജോജു ജോർജിനെ വിമർശിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വീണ്ടും രംഗത്ത്.
മാന്യതയുടെ സ്വരം പോലും ജോജുവിനില്ലന്നാണ് മുഹമ്മദ് ഷിയാസിന്റെ ആരോപണം. സ്ത്രീകൾ കൊടുത്ത പരാതിയിൽ കേസെടുക്കാത്തതെന്തന്ന് അദ്ദേഹം ചോദിച്ചു.ഏകപക്ഷീയമായി കേസെടുക്കുന്നത് ശരിയല്ല.ജനാധിപത്യ വിരുദ്ധമായ രീതിയാണിതെന്ന് മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് കേൾക്കാൻ കൊള്ളില്ലാത്ത ചീത്ത വിളി നടത്തി.സ്ത്രീകളെ തള്ളി.തോന്ന്യാസം പറഞ്ഞാൽ പ്രവർത്തകർ പ്രതികരിച്ച് പോകുമെന്നും വീഴ്ചയുണ്ടായെങ്കിൽ അന്വേഷിക്കട്ടെയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജോജുവിനെതിരായ പരാതിയിൽ നിയമ നടപടി തുടരും. നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇല്ലങ്കിൽ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്ക് സമരം ചെയ്യാൻ പറ്റാത്ത അവസ്ഥ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നടത്തിയ സമരരീതിയോട് നടൻ ജോജു ജോർജിന് പ്രതിഷേധം ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഇന്നലെ മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു. മുണ്ടും മടക്കിക്കുത്തി അടിവസ്ത്രവും കാണിച്ച് സിനിമാ സ്‌റ്റൈലിൽ വന്ന് ഡയലോഗ് പറച്ചിലാണ് ജോജുവിന്റേത് .വനിതാ പ്രവർത്തകരോട് അപമര്യാദയായി പെരുമാറി. ഇത് നിയമ പരമായി തന്നെ നേരിടുമെന്ന് മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.















