കൊച്ചി : കേസ് അന്വേഷണത്തിനായി അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ സഹോദരങ്ങളായ പെൺകുട്ടികളെ വീട്ടിലെത്തിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മെമ്മോ ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഡൽഹിയിൽ നിന്നും എത്തിച്ച പെൺകുട്ടികൾ നിലവിൽ ചിൽഡ്രൻസ് ഹോമിലാണ്.
സംഭവത്തിൽ സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിധി പറഞ്ഞത്. പെൺകുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കാൻ പോക്സോ നിയമപ്രകാരമുള്ള പ്രൊട്ടക്ഷൻ ഓഫീസറോട് നിർദ്ദേശിച്ച അദ്ദേഹം പരാതിയുണ്ടായാൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി ഈ മാസം 16 ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
രണ്ട് പെൺകുട്ടികളാണ് നിലവിൽ ചിൽഡ്രൻസ് ഹോമിൽ ഉള്ളത്. പഠനം അവസാനിപ്പിക്കാനാണ് ഇവരിൽ ഒരാളുടെ തീരുമാനം. മാനസിക വിഷമം അനുഭവിക്കുന്ന ഇവർക്ക് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ കൗൺസിലിംഗ് നൽകി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കൈക്കൂലി ആവശ്യപ്പെട്ട പോലീസുകാർക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഒരു എഎസ്ഐ വിചാരിച്ചാൽ എന്തും നടക്കുമോ എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.
ഡൽഹി സ്വദേശികളായ മാതാപിതാക്കൾക്കാണ് കേരള പോലീസിൽ നിന്നും ദുരനുഭവം നേരിടേണ്ടിവന്നത്. സഹോദരിമാരായ പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് പോലീസിനെ സമീപിയ്ക്കുകയായിരുന്നു മാതാപിതാക്കൾ. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇവരെ ഡൽഹിയിൽ നിന്നും കണ്ടെത്തി. എന്നാൽ ഇതിനിടെ സഹോദരിമാരിൽ ഒരാൾ പീഡിപ്പിക്കപ്പെട്ടു. ഇതിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം പെൺകുട്ടികളെ കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാൽ പെൺകുട്ടികളെ വീട്ടുകാർക്ക് വിട്ട് നൽകാതിരുന്ന പോലീസ് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പിന്നീട് പീഡനകേസിൽ കുടുക്കി പെൺകുട്ടികളുടെ സഹോദരങ്ങളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കേസിൽ നിന്നും ഒഴിവാക്കാനായിരുന്നു പോലീസ് കൈക്കൂലി ആവശ്യപ്പെട്ടത്.
Comments