ഗ്ലാസ്‌ഗോ: 2030ഓടെ വനനശീകരണം തടയുമെന്ന് കോപ് 26 ഉച്ചകോടിയിൽ പ്രതിജ്ഞ ചെയ്ത് നൂറിലധികം രാജ്യങ്ങൾ. പൊതു-സ്വകാര്യ ധനസമാഹരണത്തിലൂടെ 19 ബില്യൺ ഡോളർ ഉപയോഗിച്ച് വനനശീകരണം തടയുമെന്നും വനങ്ങൾ സംരക്ഷിക്കുമെന്നും രാജ്യങ്ങൾ പ്രതിജ്ഞ ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് ഗ്ലാസ്ഗോവിൽ നടന്ന കോപ് 26 കാലാവസ്ഥാ ഉച്ചകോടിയിലാണ് വിവിധ രാജ്യങ്ങൾ സംയുക്ത പ്രസ്താവന നടത്തിയത്. ബ്രസീൽ, റഷ്യ, ഇന്തോനേഷ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കൾ പ്രസ്താവനയെ പിന്തുണച്ചു. ആഗോളതലത്തിലെ 85 ശതമാനം വനപ്രദേശങ്ങളും അടങ്ങിയിരിക്കുന്ന രാജ്യങ്ങളാണിത്. പ്രസ്താവന പ്രകാരം ലോകത്തിലെ 33 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി സംരക്ഷിക്കപ്പെടുമെന്നാണ് കണക്ക്.
പ്രകൃതിയുടെ അധികാരിയെന്ന നിലയിലുള്ള മനുഷ്യന്റെ ഇടപെടലുകളാണ് നൂറ്റാണ്ടുകളായി തുടരുന്നത്. പ്രകൃതിയെ ഭരിക്കുന്ന മനുഷ്യരാശിയുടെ ചരിത്രത്തിന് അവസാനം കുറിക്കുകയും പ്രകൃതിയുടെ സംരക്ഷകനായി മാറുന്നതിലേക്ക് നയിക്കുന്നതുമാണ് ഈ ഉടമ്പടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു.
അന്തരീക്ഷത്തിലെ മുപ്പത് ശതമാനത്തോളം കാർബൺ ഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്യാൻ വനഭൂമിക്ക് സാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് ഭീഷണിയാകുന്ന അന്തരീക്ഷത്തിലെ പല പുറന്തള്ളലുകളെയും ഇത്തരത്തിൽ ആഗിരണം ചെയ്ത് നിർവീര്യമാക്കാൻ വനസമ്പത്തിന് കഴിയുമെന്ന് വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. 2020ൽ മാത്രം 2,58,000 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് വനനശീകരണത്തിലൂടെ ലോകത്തിന് നഷ്ടപ്പെട്ടതെന്നും വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. യുകെ സ്ഥിതി ചെയ്യുന്ന ഭൂവിസ്തൃതിയേക്കാൾ അധികം വരുമിത്.
Comments