തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ അവഗണിക്കുന്ന സർക്കാർ കെ-റെയിൽ വിഷയത്തിൽ വേഗത്തിൽ ഇടപെടുന്നതിന്റെ കാര്യം എല്ലാവർക്കും അറിയാം. ജനങ്ങളുടെ താൽപര്യമല്ല മറിച്ച് അഴിമതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി ലക്ഷ്യം വെച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണയ്‌ക്കുന്നതെന്നും പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ പ്രായോഗികമല്ലാത്തതും അനുയോജ്യമല്ലാത്തതുമായ പദ്ധതിയാണ് കെ-റെയിൽ. പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രൻ ചോദിച്ചു. ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും വായ്പയെടുക്കുന്ന സർക്കാരാണ് 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നത്. ഇന്ത്യയെ ഈട് വെച്ച് കടമെടുക്കാൻ പിണറായി സർക്കാരിനെ ബിജെപി അനുവദിക്കില്ല.
സംസ്ഥാനത്ത് മാറി മാറി വരുന്ന സർക്കാരുകൾ പ്രകൃതിയെ ചൂഷണം ചെയ്യുകയാണെന്നും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണെമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ തിരിഞ്ഞു നോക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കാൻ നിസ്തുലമായ സേവനമാണ് ബിജെപി പ്രവർത്തകർ നടത്തുന്നത്. പാർട്ടി ദേശീയ നേതൃത്വത്തിന്റെ ക്രിയാത്മകമായ ഇടപെടലിനും കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഇടപെട്ട നേതാക്കളുടെ സഹായത്തിനും നന്ദി അറിയിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.
Comments