ന്യൂഡൽഹി: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഡബ്ല്യൂഎച്ച്ഒയുടെ ഉപദേശക സമിതി അടിയന്തിര ഉപയോഗത്തിനായുള്ള അനുമതി കൊവാക്‌സിന് നൽകി കഴിഞ്ഞു. ജി-20, കോപ്26 ഉച്ചകോടികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഏറെ നാളായി രാജ്യം കാത്തിരുന്ന അംഗീകാരം ലഭിച്ചത്.
ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാൻ പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസസുമായി വാക്‌സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. മഹാമാരിക്കെതിരെ പോരാടാൻ ലോകത്തെ സഹായിക്കുന്നതിനായി 2022 അവസാനത്തോടെ 500 കോടി വാക്‌സിൻ ഡോസുകൾ ഉത്പാദിപ്പിക്കാൻ ഇന്ത്യ തയ്യാറാണെന്നും മോദി പ്രഖ്യാപിച്ചിരുന്നു.
ഉച്ചകോടിക്ക് ഇടയിൽ മോദി നടത്തിയ പ്രഖ്യാപനങ്ങളും ഇടപെടലുകളും വാക്‌സിന് അംഗീകാരം തേടിയെത്താൻ സഹായകരമായെന്നാണ് നിഗമനം. അടിയന്തിര ഉപയോഗ അനുമതി വിവരം പുറത്തുവന്നതോടെ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഡബ്ല്യൂഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനും രംഗത്ത് വന്നിരുന്നു.
ഇതിനിടെ ഓസ്‌ട്രേലിയ, ഇറാൻ, മെക്‌സിക്കോ, ഒമാൻ, ഗ്രീസ്, മൗറീഷ്യസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കൊവാക്‌സിൻ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യൂഎച്ച്ഒയുടെ നടപടി. കൊറോണയ്‌ക്കെതിരെ 77.8 ശതമാനം ഫലപ്രാപ്തിയാണ് കൊവാക്‌സിൻ തെളിയിച്ചിട്ടുള്ളത്. കൊറോണയുടെ ഡെൽറ്റ വകഭേദത്തിൽ നിന്നും 65.2 ശതമാനം സംരക്ഷണവും കൊവാക്‌സിന് നൽകാൻ കഴിയുമെന്ന് പഠനങ്ങളിൽ പറയുന്നു.
Comments