കോപ്പൻഹെഗൻ: മദ്ധേഷ്യയിൽ ഉൾപ്പെടുന്ന ചില രാജ്യങ്ങളും മറ്റ് അമ്പത്തിമൂന്ന് രാജ്യങ്ങളുമടങ്ങുന്ന യൂറോപ്യൻ മേഖല കൊറോണ വൈറസിന്റെ യഥാർത്ഥ ഭീകരത അഭിമുഖീകരിക്കാൻ പോകുന്നേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യൂറോപ്പിൽ വർദ്ധിച്ച് വരുന്ന കൊറോണ കേസുകളുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂഎച്ച്ഒയുടെ പ്രതികരണം. യൂറോപ്പിലെ നിലവിലെ അവസ്ഥ ആശങ്കാവഹമാണെന്ന് നിരീക്ഷിച്ച ലോകാരോഗ്യ സംഘടന വരാനിരിക്കുന്നത് വലിയ വിപത്താണെന്നും ചൂണ്ടിക്കാട്ടി. അടുത്ത വർഷം ഫെബ്രുവരിയോടെ മേഖലയിൽ അഞ്ച് ലക്ഷം കൊറോണ മരണങ്ങൾ കൂടി സംഭവിച്ചേക്കാമെന്നാണ് സംഘടനയുടെ കണക്കുകൂട്ടൽ.
യൂറോപ്പിലെ ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ഹാൻസ് ക്ലൂഗെയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. മഹാമാരി വ്യാപനത്തിന്റെ മറ്റൊരു നിർണായക ഘട്ടത്തിലൂടെയാണ് യൂറോപ്പ് ഇപ്പോൾ കടന്നുപോകുന്നത്. ഒരു വർഷം മുമ്പ് യൂറോപ്പ് കടന്നുപോയിരുന്ന അതേ പ്രതിസന്ധി ഘട്ടമാണിപ്പോൾ. ചില മേഖലകളിലെ കുറഞ്ഞ വാക്സിനേഷൻ നിരക്കും നിയന്ത്രണങ്ങളിലെ ഇളവുകളുമാണ് നിലവിലെ വ്യാപനത്തിന് കാരണമായത്. കഴിഞ്ഞയാഴ്ചയേക്കാൾ ഇരട്ടിയിലധികം പേരാണ് കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളെ സമീപിച്ചിരിക്കുന്നത്. ഇത് തുടർന്നാൽ 5,00,000 മരണം കൂടി 2022ഓടെ സംഭവിക്കുമെന്നും ക്ലൂഗെ പറഞ്ഞു. ഡെൻമാർക്കിലെ കോപ്പൻഹെഗനിലാണ് യൂറോപ്പിലെ ഡബ്ല്യുഎച്ച്ഒയുടെ ആസ്ഥാനം.
പ്രതിവാര കൊറോണ കണക്കനുസരിച്ച് യൂറോപ്പിൽ 1.8 ദശലക്ഷം കേസുകളാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. മുൻ ആഴ്ചയേക്കാൾ ആറ് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കൊറോണ മരണങ്ങളെ പരിശോധിച്ചാൽ 24,000 പേരാണ് പ്രതിവാരം മഹാമാരിക്ക് കീഴടങ്ങുന്നത്. ഇതിൽ 12 ശതമാനം വർദ്ധനവും സംഭവിച്ചിട്ടുണ്ട്. 53 രാജ്യങ്ങളടങ്ങുന്ന യൂറോപ്പിലെ എട്ട് രാജ്യങ്ങളിൽ മാത്രമാണ് 70 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്. നിലവിൽ യൂറോപ്പിൽ മാത്രമാണ് കൊറോണ കേസുകൾ അധികരിക്കുന്ന പ്രവണതയുള്ളതെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.
Comments