ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ സന്ദർശനത്തിന് എത്തും. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് മന്ത്രിമാരുടെ സന്ദർശനം.
ഡാമിന്റെ ചുമതല വഹിക്കുന്ന തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലാണ് സന്ദർശനം. സഹകരണം, റവന്യൂ, ധനം, ഭക്ഷ്യം എന്നീ വകുപ്പിലെ മന്ത്രിമാരും സന്ദർശനത്തിനെത്തും. തേനിയിൽ നിന്നുള്ള മൂന്ന് എംഎൽഎമാരും ഇവർക്കൊപ്പം അണക്കെട്ടിൽ എത്തും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം തുറന്നുവിട്ടതിനെ കുറിച്ച് തമിഴ്‌നാട്ടിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉയർന്നിരുന്നു. കൂടാതെ ഇത്തരം പ്രശ്‌നം നേരിട്ട് ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് തമിഴ്‌നാട്ടിലെ മന്ത്രിമാർ അണക്കെട്ട് സന്ദർശിക്കുന്നത്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയ്‌ക്ക് ശമനമുണ്ടായെങ്കിലും ജലനിരപ്പിൽ നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. നിലവിൽ 138.5 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ എട്ട് സ്പിൽവേ ഷട്ടറുകളിലൂടെയായി 3,800 ഘനയടി ജലമാണ് പുറത്തേയ്‌ക്ക് ഒഴുക്കി വിടുന്നത്.
Comments