ലണ്ടൻ: ബ്രിട്ടണിൽ കൊറോണക്കെതിരെ മരുന്നിന് അനുമതി നൽകി. ആദ്യമായാണ് ഒരു രാജ്യം കൊറോണക്കെതിരായി ഉത്പാദിപ്പിച്ച ഒരു ഗുളികയ്ക്ക് അംഗീകാരം നൽകുന്നത്. മെർക്കിന്റെ ആന്റിവൈറൽ ഗുളികയായ ‘മോണുപിറവിയ’ യ്ക്കാണ് അനുമതി. ബ്രിട്ടണിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന് ഇത് ചരിത്രനിമിഷമാണെന്നാണ് ഗുളിക പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി സജീദ് ജാവിദ് പ്രതികരിച്ചത്. കൊറോണയെ പ്രതിരോധിക്കാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ഗുളികയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞ ഉടനെയോ ലക്ഷണങ്ങൾ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിലോ മരുന്ന് കഴിക്കാമെന്നാണ് എംഎച്ച്ആർഎയുടെ നിർദേശം. രാജ്യത്ത് മരുന്നുകൾക്ക് അനുമതി നൽകുന്ന സംഘടനയാണ് എംഎച്ച്ആർഎ.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് നിർമാണ കമ്പനിയാണ് മെർക്ക്. യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും ഡ്രഗ് റെഗുലേറ്ററി സംഘടനകൾ മെർക്കിന്റെ കൊറോണ പ്രതിരോധ ഗുളികയിൽ പഠനങ്ങളും വിലയിരുത്തലുകളും ആരംഭിച്ചിട്ടുണ്ട്.
Comments