വയനാട് : മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി ജില്ലാ നേതാവ്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ സി. മമ്മിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾക്ക് മമ്മി നൽകിയ കത്ത് പുറത്തായി.
പൊഴുതനയിലെ പ്രളയ- പ്രകൃതി ദുരന്ത ബാധിതർക്ക് നൽകാനായി സമാഹരിച്ച സാമ്പത്തിക സഹായത്തിന്റെ വിതരണത്തിലാണ് ക്രമക്കേട് ഉണ്ടായിട്ടുള്ളതെന്നാണ് കത്തിൽ പറയുന്നത്. കെഎംസിസി വഴിയാണ് ഇവർക്കായി പണം പിരിച്ചത്. വലിയ തുക സഹായധനമായി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ നാമമാത്രമായ പണം മാത്രമാണ് ദുരിത ബാധിതർക്ക് നൽകിയതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബാക്കി തുക ചില നേതാക്കൾ ചേർന്ന് പങ്കിട്ടെടുത്തതായും കത്തിൽ ആരോപിക്കുന്നു.
പ്രളയ- ദുരിതാശ്വാസ ധനത്തിന് പുറമേ സക്കാത്ത് പണവും നേതാക്കൾ വെട്ടിച്ചെന്നും കത്തിൽ സി. മമ്മി വ്യക്തമാക്കുന്നു. പാർട്ടി ജില്ലയിൽ നടത്തുന്ന അനാഥ- അഗതി മന്ദിരത്തിന്റെ മറവിലും നിയമനങ്ങളുടെ പേരിലും നേതാക്കൾ പണം തട്ടിയിട്ടുണ്ട്. റംസാൻ കാലത്ത് ലീഗിന്റെ കീഴിലുള്ള യത്തീംഖാന വിതരണം ചെയ്യുന്ന സക്കാത്ത് പണവും നേതാക്കൾ തട്ടിയിട്ടുണ്ട്. പൊഴുതന പഞ്ചായത്തിലെ ലീഗ് നേതൃത്വവും, ജില്ലാ നേതൃത്വവും വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും മമ്മി പറഞ്ഞു.
Comments