മുംബൈ: നഗരത്തിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്(ബെസ്റ്റ്) സ്ത്രീകൾക്ക് മാത്രമായി ബസ് സർവീസ് ഒരുക്കുന്നു. നവംബർ ആറുമുതലാണ് ഈ സൗകര്യം ലഭ്യമാവുക. മുംബൈലെ എഴുപതോളം റൂട്ടുകളിലായി നൂറോളം ബസുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
എഴുപതു റൂട്ടുകളിൽ പത്ത് ബസുകൾ സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ളവയാണ്. ബാക്കിയുള്ള അറുപതു റൂട്ടുകളിൽ ലേഡീസ് ഫസ്റ്റ് എന്ന രീതിയിലാവും സംവിധാനം നടപ്പിലാക്കുക. ഇതിൽ സ്ത്രീകൾക്കായിരിക്കും മുൻഗണന.
നഗരത്തിലെ സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയാണ് ഈ സംവിധാനം നടപ്പിലാക്കാൻ നിർദേശിച്ചത്. ഭാവിയിൽ ട്രിപ്പുകളുടെ എണ്ണമോ റൂട്ടുകളോ വർധിപ്പിച്ചേക്കാമെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബെസ്റ്റ് ജനറൽ മാനേജർ ലോകേഷ് ചന്ദ്ര പറഞ്ഞു.
’28 ലക്ഷത്തോളം യാത്രികരാണ് ഞങ്ങളുടെ സേവനം ദിവസവും ഉപയോഗിക്കുന്നത്. അതിൽ പന്ത്രണ്ടു ശതമാനത്തോളം സ്ത്രീയാത്രികരാണ്. ഇത്തരത്തിലുള്ള പദ്ധതി സ്ത്രീകൾക്ക് ഉപകാരപ്പെടും’ ലോകേഷ് ചന്ദ്ര കൂട്ടിച്ചേർത്തു.
ഇതിനു മുൻപും, സ്ത്രീകൾക്ക് മാത്രമുള്ള ബസ് സേവനങ്ങൾ ബെസ്റ്റ് നടപ്പിലാക്കിയിരുന്നു. പിന്നീട് ചില റൂട്ടുകൾ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ സേവനം നിർത്തലാക്കുകയായിരുന്നു.
Comments