കൽപ്പറ്റ : വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ വയനാട്ടിൽ വീണ്ടും വ്യാപക മരം മുറി നടക്കുന്നതായി റിപ്പോർട്ട്. ബ്രഹ്മഗിരി മലനിരകളിൽ വ്യാപക മരം മുറി നടക്കുന്നതായി പ്രകൃതി സംരക്ഷകർ ആരോപിച്ചു.മരം മുറിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച നാട്ടുകാരെ അധികൃതർ വിരട്ടി ഓടിച്ചതായി ആരോപണം ഉയർന്നു.
വനംറവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി വർഷങ്ങളായി വൻതോതിൽ മരം മുറി നടന്നുകൊണ്ടിരിക്കുന്ന വടക്കേ വയനാട് താലൂക്കിൽ തിരുനെല്ലി വില്ലേജിലെ ബ്രഹ്മഗിരി മലഞ്ചെരുവിലെ എസ്റ്റേറ്റിലാണ് ഇപ്പോൾ വൻ തോതിൽ മരം മുറി നടക്കുന്നത്.വർഷങ്ങളായി സ്ഥലം മാറ്റമില്ലാതെ ഇവിടെ തമ്പടിച്ചിരിക്കുന്ന ചില വനം-റവന്യു ഉദ്യോഗസ്ഥരാണ് എസ്‌റ്റേറ്റിലെ മരംമുറിക്ക് നേതൃത്വം കൊടുക്കുന്നതെന്നാണ് റിപ്പോർട്ട്.
സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന 300 ഏക്കറോളം വരുന്ന ബാർഗി എസ്‌റ്റേറ്റിൽ നൂറേക്കർ റവന്യൂ ഭൂമിയും എസ്‌റ്റേറ്റ് ബംഗ്ലാവിനോട് ചേർന്ന് വനഭൂമിയുമുണ്ട്.അവ അളന്നു വേർതിരിക്കാതെ സർക്കാർ ഭൂമിയിലെ അടക്കം സിൽവർ ഓക്ക് മരങ്ങളാണിപ്പോൾ മുറിക്കുന്നത്.















