10 പൈസയ്‌ക്കും, അഞ്ച് പൈസയ്‌ക്കുമൊക്കെ കോൽ ഐസ് വാങ്ങികഴിച്ച കഥ മുതിർന്നവരിൽ നിന്നും കേൾക്കാൻ വിധിക്കപ്പെട്ടവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. ഒരു തരത്തിൽ പറഞ്ഞാൽ ഏവരെയും ഗൃഹാതുരത നിറഞ്ഞ കുട്ടിക്കാലത്തെ ഒർമ്മകളിലേക്ക് കൊണ്ടുപോകുന്ന പ്രധാന വസ്തുവാണ് ഇത്തരം ഐസുകൾ. ചോക്കോ ബാറുകളും ഐസ്‌ക്രീമും ഉൾപ്പെടെ വിപണി കീഴടക്കിയിട്ടും ഇപ്പോഴും ഐസിനോടുള്ള പ്രിയം ആളുകൾക്ക് കുറഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായ കോൽ ഐസിന്റെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ഈ ആഴ്ചത്തെ വേൾഡ് ഓഫ് ഇൻവെൻഷൻസിൽ പരിചയപ്പെടുന്നത്.
വടിയിൽ ഘടിപ്പിച്ചിരിക്കുന്ന പല വർണങ്ങളിലുള്ള മധുരമുള്ള ഐസുകളാണ് കോൽ ഐസുകൾ. ഇന്ന് ആളുകൾക്കിടയിൽ പ്രിയങ്കരമായ ഇത്തരം ഐസുകളുടെ നിർമ്മാണം തികച്ചും യാദൃശ്ചികമാണെന്നാണ് പറയപ്പെടുന്നത്. പല കണ്ടുപിടിത്തങ്ങൾക്കും സാക്ഷിയായ അമേരിക്കയിലാണ് കോൽ ഐസിന്റെയും ഉത്ഭവം.
അമേരിക്കക്കാരനായ ഫ്രാങ്ക് എപ്പേഴ്‌സൺ ആണ് കോൽ ഐസ് കണ്ടുപിടിച്ചത്. 1905 ലായിരുന്നു ഇത്. കേവലം 11 വയസ്സുമാത്രമായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം . അന്ന് കാലത്ത് അമേരിക്കയിൽ ഏറെ പ്രചാരമുണ്ടായിരുന്ന സോഡാപ്പൊടി വെള്ളത്തിൽ ചേർത്തുകൊണ്ടുള്ള പാനീയമായിരുന്നു കോൽഐസുകളുടെ നിർമ്മാണത്തിന് ആധാരം.
ഒരിക്കൽ രാത്രി സോഡാപ്പൊടി ഉപോയഗിച്ചുള്ള പാനീയം കുടിയ്‌ക്കാനായി എടുത്ത അദ്ദേഹം, അത് കുടിയ്‌ക്കാതെ ജനാലയ്‌ക്ക് അരികിൽ തന്നെ വെച്ചു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ഗ്ലാസിനുള്ളിൽ തണുത്തുറഞ്ഞ് കിടക്കുന്ന പാനീയമാണ് അദ്ദേഹം കണ്ടത്. ഇളക്കാനായി എടുത്ത ചെറിയ കമ്പ് എടുത്തു മാറ്റാതെയായിരുന്നു എപ്പേഴ്‌സൺ പാനീയം ഗ്ലാസിൽ സൂക്ഷിച്ചിരുന്നത്. രാവിലെ ആയപ്പോഴേക്കും പാനീയം എല്ലാം തണുത്തുറഞ്ഞ് ആ കോലിൽ പറ്റിപ്പിടിച്ചിരിക്കും. രാത്രിയിലുണ്ടായ കൊടും തണുപ്പായിരുന്നു പാനീയം തണുത്തുറയാൻ കാരണം ആയത്.
ഉടൻ തന്നെ എപ്പേഴ്‌സൺ അത് സ്‌കൂളിലേക്ക് കൊണ്ടുപോയി തന്റെ കൂട്ടുകാരെ കാണിച്ചു.
എന്നാൽ പാനീയം തണുത്തുറഞ്ഞത് അത്ഭുതമായി മാത്രം കണ്ട എപ്പേഴ്‌സൺ അതേക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഒന്നും നടത്താതെ തന്റെ പഠനത്തിലും മറ്റ് കാര്യങ്ങളിലുമായി മുഴുകി.എന്നാൽ പിന്നീട് 18 വർഷങ്ങൾക്ക് ശേഷം അദ്ദേഹം അപ്രതീക്ഷിതമായുണ്ടായ ആ പ്രതിഭാസത്തെക്കുറിച്ച് ഓർക്കുകയായിരുന്നു. അങ്ങിനെ അദ്ദേഹം ഐസുകളുടെ നിർമ്മാണത്തിലേക്ക് കടന്നു. മാസങ്ങൾക്കുള്ളിൽ തന്നെ ശ്രമം വിജയകരമായതോടെ 1923 ൽ അദ്ദേഹം പേറ്റന്റിനായി അപേക്ഷിച്ചു.
എപ്‌സൈൽ എന്നായിരുന്നു അദ്ദേഹം പുറത്തിറക്കിയ ഐസുകളുടെ പേര്. ആദ്യം പരിസരങ്ങളിൽ മാത്രമായിരുന്നു എപ്പേഴ്‌സൺ തന്റെ ഐസ് വിറ്റിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതോടെ മറ്റിടങ്ങളിൽ നിന്നും അദ്ദേഹത്തെ തേടി ആവശ്യക്കാർ എത്തി. ഇതോടെ ഐസിന്റെ ഉത്പാദനും, വിതരണവും കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു.
പ്രാചാരം വർദ്ധിച്ചതോടെ അദ്ദേഹം ഐസിന്റെ പേര് എപ്‌സൈൽ എന്നതിൽ നിന്നും പോപ്‌സൈൽ എന്നാക്കി മാറ്റി. ഇത് ഐസിന്റെ പ്രചാരം അന്താരാഷ്‌ട്ര തലത്തിൽ വ്യാപിക്കുന്നതിലേക്ക് വഴിവെച്ചു. ഇതോടെ കൂടുതൽ കമ്പനികൾ ഐസുകളുടെ നിർമ്മാണത്തിലേക്കും വിൽപ്പനയിലേക്കും തിരിഞ്ഞു. ഐസുകളുടെ വിൽപ്പന മികച്ച രീതിയിൽ തുടരുന്നതിനിടെയാണ് ഐസ്‌ക്രീമുകളുടെ വരവ്. ഇത് ആദ്യം ഐസുകളുടെ പ്രചാരത്തിന് അൽപ്പം മങ്ങലേൽപ്പിച്ചെങ്കിലും വിവിധങ്ങളായ രുചികളിലൂടെ കമ്പനികൾ ഈ പ്രീതി വീണ്ടെടുത്തു.
ഇന്ന് പല രുചികളിലും ബഹുവർണങ്ങളിലുമുള്ള ഐസുകൾ ലഭ്യമാണ്. ചോക്കോ ബാർ, മാംഗോ ബാർ, പല തരം ഐസ്‌ക്രീമുകൾ ഇ്ന്ന് വിപണയിൽ ഉണ്ടെങ്കിലും കേരളീയർക്ക് ഇപ്പോഴും പ്രിയം കോൽ ഐസിനോട് ആണ്.














