തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് രണ്ടാം ദിനവും കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരം സംസ്ഥാനത്ത് പൂർണം. സർക്കാർ ഡയസ്‌നോൺ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും പണിമുടക്കിൽ നിന്നും ജീവനക്കാർ പിന്മാറിയിരുന്നില്ല. രണ്ടാം ദിനം മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് അഞ്ച് ശതമാനത്തിൽ താഴെ സർവീസുകൾ മാത്രമാണ് നടന്നത്. സമരത്തിൽ പങ്കെടുക്കാത്തവരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസുകൾ നടത്താനുള്ള കെഎസ്ആർടിസിയുടെ നീക്കവും വലിയ വിജയം കണ്ടില്ല. സംസ്ഥാനത്തുടനീളം നാമമാത്രമായ സർവീസുകൾ മാത്രമാണ് ശേഷിക്കുന്ന ജീവനക്കാരെ വെച്ച് ആരംഭിക്കാനായത്.
സമരം പൂർണമായതോടെ സംസ്ഥാനത്ത് ഇന്നും യാത്രക്കാർ വലഞ്ഞു. ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിനെ പിന്തുണച്ചുവെന്നാണ് വിലയിരുത്തൽ. 93 ശതമാനം സർവീസുകളും മുടങ്ങിയതായാണ് റിപ്പോർട്ട്. ദ്വിദിന പണിമുടക്ക് ഒരു താക്കീത് മാത്രമാണെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച ആരംഭിച്ച പണിമുടക്ക് ഭരണപക്ഷ യൂണിയനുകൾ അവസാനിപ്പിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ യൂണിയനുകൾ ഇന്നും പണിമുടക്കിയിരുന്നു. ഔദ്യോഗികമായി പണിമുടക്ക് ഇന്ന് പ്രഖ്യാപിച്ചിരുന്നത് ടിഡിഎഫാണ്. എഐടിയുസി യൂണിയനും സമരത്തെ പിന്തുണച്ചു. ഡയസ്‌നോൺ തള്ളി ഭൂരിഭാഗം പേരും സമരത്തിൽ പങ്കാളികളായതോടെ വ്യാപകമായാണ് സർവീസുകൾ മുടങ്ങിയത്. ശരാശരി 3600 സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ഇന്ന് നടത്തിയത് 268 സർവീസുകൾ മാത്രമാണ്.
കോഴിക്കോട് സമരം ശക്തമാണ്. ഇതുവെര ഡിപ്പോയിൽ നിന്നും രണ്ട് സർവീസുകൾ മാത്രമാണ് ആരംഭിച്ചത്. കാസർകോട് ഡിപ്പോയിൽ നിന്ന് 23ഉം കാഞ്ഞങ്ങാട് നിന്ന് മൂന്നും സർവീസുകൾ ആരംഭിച്ചു. 150ഓളം സർവീസുകൾ നടക്കേണ്ട ഇടുക്കിയിൽ ഒന്നുപോലും ആരംഭിച്ചിട്ടില്ല. എറണാകുളം ഡിപ്പോയിൽ നിന്നും സർവീസ് നടന്നില്ല. കോൺഗ്രസ് അനുകൂല യൂണിയനായ ടിഡിഎഫിനോടൊപ്പം പല സിഐടിയു തൊഴിലാളികളും സമരത്തിൽ സഹകരിക്കുന്നുണ്ടെന്നാണ് ടിഡിഎഫ് നേതാക്കൾ നൽകുന്ന വിവരം. അതേസമയം രണ്ട് ദിവസത്തെ പണിമുടക്ക് ഒമ്പത് കോടിയോളം രൂപ വരുമാന നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്.
Comments