കുംബ്രെ വീജ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവയ്‌ക്കൊപ്പം എരിഞ്ഞമരുന്നത് ലാ പൽമ ദ്വീപിലെ ജനങ്ങളുടെ ജീവിതവും സ്വപ്‌നങ്ങളുമാണ്. കഴിഞ്ഞ ഒന്നര മാസക്കാലമായി തുടരുന്ന ലാവ പ്രവാഹം അനാഥരാക്കിയത് പതിനായിരക്കണക്കിന് ആളുകളെ. സർക്കാരിന്റെ സഹായം കൊണ്ട് മാത്രം ജീവൻ തിരികെ ലഭിച്ചവരാണ് ഇവിടുത്തെ ജനങ്ങൾ. ലാ പൽമ ദ്വീപിനെ തരിശുഭൂമിയാക്കി കുംബ്രെ വീജ പൊട്ടിയൊലിച്ചപ്പോൾ ലോകം സാക്ഷിയായത് ഏറ്റവും വലിയ അഗ്നിപർവ്വത സ്‌ഫോടനത്തിന് കൂടിയായിരുന്നു.
സെപ്തംബർ 19 മുതലാണ് സ്‌പെയിനിലെ ലാ പൽമ ഐലന്റിലെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കി അര നൂറ്റാണ്ടിന് ശേഷം കുംബ്രെ വീജ അഗ്നിപർവ്വതം സജ്ജീവമായത്. മേഖലയിൽ അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്നായിരുന്നു ഇത്. ഇതോടെ 50 വർഷക്കാലമായി ഉള്ളിലൊതുക്കിയ ലാവ അഗ്നിപർവ്വതത്തിൽ നിന്നും പുറത്തേക്ക് പ്രവഹിച്ചു.

വളരെ വേഗത്തിലായിരുന്നു സർവ്വതും ചാമ്പലാക്കിയുള്ള ലാവാ പ്രവാഹം. ദിവസങ്ങൾ കൊണ്ടുതന്നെ അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള മേഖലകൾ ചാരമായി. മുന്നൊരുക്കമെന്നോണം ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായം ഒഴിവാക്കാൻ പ്രാദേശിക ഭരണകൂടത്തിന് സാധിച്ചു. എണ്ണായിരത്തോളം കുടുംബങ്ങളെയാണ് ഇതുവരെ സുരക്ഷിത സ്ഥാനത്തേക്ക് സർക്കാർ മാറ്റിപ്പാർപ്പിച്ചത്. സ്വന്തം ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷിക്കുമ്പോഴും തങ്ങളുടെ വീടുകളും, സ്ഥാപനങ്ങളും കത്തി ചാമ്പലാകുന്നത് നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നു ഇവർ.

ഏക്കറുകണക്കിന് കൃഷിയാണ് ഇതിനോടകം തന്നെ നശിച്ചത്. ഇത് ലാ പൽമ ദ്വീപിനുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതൊന്നുമല്ല. വാഴയാണ് ദ്വീപുകാരുടെ പ്രധാന കൃഷി. ഇതിനോടകം തന്നെ 2000 ഹെക്ടർ വാഴകൃഷി നശിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ. കടുത്ത അന്തരീക്ഷ മലിനീകരണം ദ്വീപ് ജനത നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. അഗ്നിപർവ്വതം എരിയുന്നതിനെ തുടർന്ന് പുറത്തുവരുന്ന വാതകം അന്തരീക്ഷത്തെയാകെ പുകമയമാക്കിയിരിക്കുകയാണ്. മരണത്തിനുവരെ കാരണമാകുന്ന രാസ പദാർത്ഥങ്ങളാണ് ഈ പുകയിൽ അടങ്ങിയിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങളും ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നുണ്ട്. അഗ്നിപർവ്വതം സജീവമായതിന് പിന്നാലെ ഇതുവരെ 35,000 ഭൂചലനങ്ങൾ ദ്വീപിന്റെ പലഭാഗങ്ങളിൽ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.
വടക്ക്- പടിഞ്ഞാറൻ ആഫ്രിക്കയിലെ ദ്വീപ സമൂഹമായ കാനറിയുടെ ഭാഗമാണ് ലാ പൽമ. ദ്വീപിന് 35 കിലോ മീറ്റർ നീളവും 20 കിലോ മീറ്റർ നീളവുമാണുള്ളത്. ഇതിന് മുൻപ് 1949 ലും, 1971 ലുമാണ് കുബ്രെ വീജ സമാനമായ രീതിയിൽ സജ്ജീവമായത്. രണ്ട് തവണയും ആഴ്ചകളോളം ലാവാ പ്രവാഹം നീണ്ടിരുന്നു. ഈ സാഹചര്യത്തിൽ അഗ്നിപർവ്വതത്തെ വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഓരോ ദിവസം അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവാ പ്രവാഹം നിലയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ലാ പൽമ ദ്വീപ് ഉണരുന്നത്. സ്‌ഫോടനമുണ്ടായി ദിവസങ്ങൾക്കുള്ളിൽ ലാവ അറ്റ്‌ലാന്റിൽ സമുദ്രത്തിൽ പതിച്ചിരുന്നു. ഇതോടെ ലാവ പ്രവാഹം നിലയക്കുമെന്നായിരുന്നു വിദഗ്ധർ പോലും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോഴും കിലോമീറ്ററുകൾ താണ്ടി കാണുന്നതെല്ലാം ചുട്ടെരിക്കുകയാണ് കുംബ്രെ വീജയിൽ നിന്നുള്ള ലാവ.














