ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖൈബർ പഖ്തൂൻഖ്വയിലെ തേരി ക്ഷേത്രത്തിൽ ദീപാവലി ആഘോഷിക്കാനൊരുങ്ങി പാകിസ്താൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ്. ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന ദീപാവലി ആഘോഷങ്ങളിൽ ഗുൽസാർ അഹമ്മദും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖൈബർ പഖ്തൂൻഖ്വയിൽ കരക് മേഖലയിൽ സ്ഥിതി ചെയ്യുന്ന തേരി ക്ഷേത്രം കഴിഞ്ഞ വർഷം ഇസ്ലാം തീവ്രവാദികൾ തകർത്തിരുന്നു. പിന്നീട് ഗുൽസാർ അഹമ്മദിന്റെ ഉത്തരവിനെ തുടർന്നാണ് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.
ആഘോഷങ്ങളിൽ ചീഫ് ജസ്റ്റിസ് പങ്കെടുക്കുമെന്ന് പാകിസ്താൻ ഹിന്ദു കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉച്ച കഴിഞ്ഞ് 3 മണിയോടെയാകും അദ്ദേഹം ക്ഷേത്രത്തിലെത്തുന്നത്. 1920ലാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശ്രീ പരം ഹൻസ് ജി മഹാരാജ് എന്ന സന്യാസിശ്രേഷ്ഠനെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ജമിയത്ത് ഉലെമ ഇസ്ലാം ഫസൽ വിഭാഗത്തിൽ നിന്നുള്ള ഒരു ഇസ്ലാം മതപുരോഹിതന്റെ നേതൃത്വത്തിൽ തീവ്രവാദികൾ ക്ഷേത്രം അടിച്ച് തകർക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തായി ഇതേ വിഭാഗക്കാർ നടത്തിയ ഒരു റാലിയ്‌ക്ക് ശേഷമായിരുന്നു സംഭവം. റാലിയിൽ പ്രസംഗിക്കാനെത്തിയവർ പ്രകോപനപരവും, മതസ്പർദ്ധ വളർത്തുന്ന രീതിയിലും പ്രസംഗിച്ചു. ഇതോടെ റാലിക്ക് എത്തിയവർ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി തീയിടുകയും, അടിച്ചു തകർക്കുകയുമായിരുന്നു.
സംഭവം വലിയ വിവാദമായതോടെയാണ് ക്ഷേത്രം എത്രയും വേഗം പുനരുദ്ധരീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് ഉത്തരവിട്ടത്. ക്ഷേത്രം തകർത്തവരിൽ നിന്നും 33 മില്ല്യൺ (പാകിസ്താൻ രൂപ) തിരിച്ചുപിടിക്കണമെന്നും ഖൈബർ പഖ്തുൻഖ്വയിലെ സർക്കാരിന് ഗുൽസാർ നിർദ്ദേശം നൽകിയിരുന്നു.
Comments