ചെന്നൈ: തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുനൽവേലി, തെങ്കാശി എന്നീ ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിർദേശമുള്ളത്.
എൻഡിആർഎഫിന്റെ രണ്ട് സേനകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മധുരൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് എൻഡിആർഎഎഫ് സംഘമെത്തിയിട്ടുള്ളത്. തഞ്ചാവൂർ, കൂഡല്ലൂർ ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം തുടരുകയാണ്.
ചെന്നൈയിലെ 290ഓളം പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും ഗതാഗത സൗകര്യം പൂർണമായും തടസപ്പെട്ടു. ചെന്നൈയിലെ 48 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,107 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചെന്നൈയിൽ കൂടാതെ മധുരൈയിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിശക്തമായ മഴയെ തുടർന്നുള്ള നാശനഷ്ടങ്ങളിൽ ഇതുവരെ നാല് പേർക്ക് ജീവഹാനി സംഭവിച്ചെന്നാണ് ഔദ്യോഗിക വിവരം.
Comments