ന്യൂയോർക്ക്: മെർക്കിന് പിന്നാലെ കൊറോണ പ്രതിരോധ ഗുളികയുമായി എത്തിയിരിക്കുകയാണ് ഫൈസറും. കഴിഞ്ഞയാഴ്ചയാണ് ഫൈസറിന്റെ കൊവിഡ്-19 മരുന്നായ പാക്‌സ്ലോവിഡ് എന്ന പ്രതിരോധ ഗുളികയുടെ പരീക്ഷണം വിജയകരമാണെന്ന് കമ്പനി അധികൃതർ അറിയിച്ചത്.
മഹാമാരിക്കെതിരെ 89 ശതമാനം പ്രതിരോധം തീർക്കാൻ പാക്‌സ്ലോവിഡിന് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഏകദേശം 1200ഓളം രോഗികളിലാണ് ഫൈസർ കൊറോണ ഗുളിക പരീക്ഷണം നടത്തിയത്. രണ്ട് നേരം അഞ്ച് ദിവസം പാക്‌സ്ലോവിഡ് കഴിക്കണമെന്നാണ് ഫൈസറിന്റെ നിർദേശം. രോഗ ബാധിതരായെന്ന് തിരിച്ചറിഞ്ഞ ഉടനെയോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ സാഹചര്യത്തിലോ പാക്‌സ്ലോവിഡ് കഴിച്ചാൽ കൊറോണയിൽ നിന്നും മികച്ച ഫലപ്രാപ്തി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എത്രയും വേഗം തന്നെ ഫൈസറിന്റെ പാക്‌സ്ലോവിഡ് മരുന്നിന് അടിയന്തിരാനുമതി തേടുമെന്നാണ് വിവരം.
നിലവിൽ മഹമാരിക്കെതിരെ പ്രതിരോധ വാക്‌സിൻ മാത്രമാണ് വിതരണം ചെയ്യുന്നത്. രോഗം ബാധിച്ചെന്ന് തിരിച്ചറിഞ്ഞ നിമിഷം രോഗിക്ക് നൽകാൻ ഇപ്പോഴും ഒരു മരുന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തിൽ മരുന്ന് കമ്പനികൾ പ്രഖ്യാപിക്കുന്ന പ്രതിരോധ ഗുളികകൾക്ക് അംഗീകാരം ലഭിച്ചാൽ അത് ചരിത്ര തീരുമാനമാകും. രോഗം ബാധിച്ചയുടനെ നൽകാൻ മരുന്നില്ലാത്ത നിലവിലെ സാഹചര്യത്തിൽ മെർക്കിന്റെയും ഫൈസറിന്റെയും ഗുളികകൾ പ്രാബല്യത്തിൽ വരുന്നത് നിർണായകമാണ്. നിലവിൽ മെർക്കിന്റെ കൊറോണ ഗുളികയ്‌ക്ക് യുകെ അംഗീകാരം നൽകിയിട്ടുണ്ട്. യുഎസിലെയും യൂറോപ്പിലെയും മരുന്ന് റെഗുലേറ്റർമാർ ഇപ്പോഴും അവലോകനം തുടരുകയാണെന്നാണ് വിവരം.
വാക്‌സിനെടുക്കാനുള്ള ബുദ്ധിമുട്ടും ലഭ്യതക്കുറവും കണക്കിലെടുക്കുമ്പോൾ കൊറോണ ഗുളികയ്‌ക്ക് വലിയ പ്രചാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. മെർക്കും ഫൈസറും പരീക്ഷണഘട്ടത്തിലെ കണ്ടെത്തലുകൾ ഇതുവരെ പൂർണമായും പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Comments