കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെതിരായ കേസിൽ ഐ.ജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. മോൻസന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പുരാവസ്തു തട്ടിപ്പുകേസിലാണ് ഐജിക്കെതിരെ മൊഴി ലഭിച്ചിരിക്കുന്നത്. തട്ടിപ്പിൽ ഐ.ജി ലക്ഷ്മണ ഇടനിലക്കാരനായെന്നാണ് മൊഴി.
പുരാവസ്തു ഇടപാട് നടത്തുന്നതിനായി ആന്ധ്രാപ്രദേശ് സ്വദേശിനിയെ മോൻസന് പരിചയപ്പെടുത്തി നൽകിയത് ഐജിയാണെന്നാണ് വിവരം. മോൻസന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുക്കളുടെയും അപൂർവ വസ്തുക്കളുടെയും ശേഖരം ഇടനിലക്കാരി മുഖേന വിൽപന നടത്താൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഐ.ജി ലക്ഷ്മണയുടെ സാന്നിദ്ധ്യത്തിൽ ഇടനിലക്കാരിയും മോൻസനും തിരുവനന്തപുരം പോലീസ് ക്ലബ്ബിൽ ഓഗസ്റ്റ് അഞ്ചിന് കൂടിക്കാഴ്ച നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഐ.ജി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു മോൻസന്റെ വീട്ടിൽ നിന്ന് പോലീസ് ക്ലബ്ബിലേക്ക് പുരാവസ്തുക്കൾ എത്തിച്ചത്. ഇടപാട് നടത്തുന്നതിനായി ആന്ധ്രാ സ്വദേശിനിയുമായി നടത്തിയ വാട്ട്‌സാപ്പ് ചാറ്റുകളും ലഭിച്ചിട്ടുണ്ട്.
നിലവിൽ ട്രാഫിക് ചുമതലയുള്ളയാളാണ് ഐ.ജി ലക്ഷ്മണ. മോൻസനെ സഹായിച്ചതിന് ഐജിക്കെതിരെ നടപടി വേണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചതായാണ് വിവരം. കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐ.ജി ലക്ഷ്മണക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Comments