ഇസ്‌ലാമാബാദ് : 2014 ലെ പെഷവാർ സ്‌കൂൾ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിളിച്ചുവരുത്താൻ സുപ്രീം കോടതി.
കേസിൽ ഇന്ന് വാദം കേൾക്കുമ്പോൾ, കോടതിയുടെ ഉത്തരവ് പ്രധാനമന്ത്രി വായിച്ചിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാനോട് ചോദിച്ചു. എന്നാൽ ഉത്തരവ് പ്രധാനമന്ത്രിക്ക് അയച്ചിട്ടില്ലെന്ന് ജാവേദ് ഖാൻ കോടതിയെ അറിയിച്ചു, ഇക്കാര്യം ഇമ്രാൻ ഖാനെ അറിയിക്കുമെന്നും കോടതിയിൽ പറഞ്ഞു .
കേസിന്റെ ഗൗരവം അറിയാമോ എന്ന് ചോദിച്ച കോടതി ‘പ്രധാനമന്ത്രിയെ വിളിക്കൂ, ഞങ്ങൾക്ക് അദ്ദേഹത്തോടാണ് സംസാരിക്കേണ്ടത് . ഇത് തുടരാനാവില്ല. ‘ എന്നും അറ്റോർണി ജനറലിനോട് പറഞ്ഞു . തുടർന്ന് “ഞങ്ങളുടെ എല്ലാ തെറ്റുകളും ഞങ്ങൾ അംഗീകരിക്കുന്നു” എന്ന് പറഞ്ഞ് എജിപി കോടതിയിൽ മാപ്പ് പറഞ്ഞു .
2014 ഡിസംബർ 16 ന് തെഹ്‌രിക്-ഇ-താലിബാൻ പാകിസ്താൻ എന്നറിയപ്പെടുന്ന സംഘടനയിലെ ആറ് ഭീകരർ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ആർമി പബ്ലിക് സ്‌കൂളിൽ ആക്രമണം നടത്തി. ഇതിൽ 132 കുട്ടികളും 147 പേരും കൊല്ലപ്പെട്ടു.
കഴിഞ്ഞ വാദത്തിനിടെ, ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കാൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അറ്റോർണി ജനറലിനോട് നിർദ്ദേശിച്ചിരുന്നു.
സ്‌കൂളിലെ സുരക്ഷാ നടപടികൾക്ക് ഉത്തരവാദികളായ സിവിലിയൻ, സൈനിക ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് മാതാപിതാക്കൾ കഴിഞ്ഞ ഹിയറിംഗിൽ ആവശ്യപ്പെട്ടിരുന്നു.
Comments