കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ വീട്ടിൽ പോലീസ് പരിശോധന. അറസ്റ്റിലായ ഡ്രൈവർ അബ്ദുൾ റഹ്മാന്റെ ഇടക്കൊച്ചിയിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. അൻസി കബീറും സുഹൃത്തുക്കളും കൊല്ലപ്പെടുന്നതിന് മുൻപ് പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ ഹോട്ടലുകാർ ഒളിപ്പിച്ചെന്ന് പോലീസ് പറഞ്ഞു.
അപകടത്തിലെ ദുരൂഹതയെ തുടർന്ന് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 എന്ന ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഹോട്ടലിൽ നിന്നും ശേഖരിച്ച ഹാർഡ് ഡിസ്‌കിൽ പാർട്ടി നടന്നതായുള്ള ദൃശ്യങ്ങളില്ലാത്ത സാഹചര്യത്തിൽ വീണ്ടും പരിശോധന നടത്തുകയായിരുന്നു. കേസ് അന്വേഷണത്തിൽ തെളിവ് നശിപ്പിച്ചെന്നു കണ്ടെത്തിയാൽ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു.
ഡിജെ പാർട്ടിയ്‌ക്ക് ഇവർ എത്തിയ ദൃശ്യങ്ങളും ഹോട്ടലിലെ ഇടവഴികളിലൂടെ നടക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ മനപൂർവ്വം മാറ്റിയ നിലയിലാണെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 23ന് എക്‌സൈസ് ഇതേ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനുവദിച്ച സമയത്തിനു പുറമെ മദ്യം വിതരണം ചെയ്‌തെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഹോട്ടലിന്റെ ബാർ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. മുൻ മിസ് കേരളയും സുഹൃത്തുക്കളും പങ്കെടുത്ത പാർട്ടിൽ ഇതേ രീതിയിൽ നിയമ ലംഘനം നടത്തിയതിനാലാണോ ഹാർഡ് ഡിസ്‌ക് മാറ്റിയതെന്ന് പോലീസ് സംശയിക്കുന്നു.
അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവർ അബ്ദുൾ റഹ്മാൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ മാത്രം രക്ഷപെട്ടിരുന്നു. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിന് പുലർച്ചെയാണ് അപകടം ഉണ്ടായത്.
Comments