ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 130 ആയി. നിലവിൽ 29 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രി ഓസ്റ്റിൻ ഡെംബി അറിയിച്ചു.
ചികിത്സിയിലുള്ളവരിൽ ചിലർക്ക് രക്തം ആവശ്യമായി വന്ന സാഹചര്യത്തിൽ പൊതു ജനങ്ങളോട് രക്തദാനം നടത്തണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ മരിച്ചവരിൽ ചിലരെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിഴക്കൻ ഫ്രീടൗണിൽ ഇന്ധനം നിറച്ച ടാങ്കർ ലോറിയും ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപടകടത്തിനു പിന്നാലെയായിരുന്നു ദുരന്തം. ബസിലുണ്ടായിരുന്നവരും പ്രദേശവാസികളും പുറത്തേയ്‌ക്കൊലിച്ച പെട്രോൾ ശേഖരിക്കാനായി വലിയ കുപ്പികളുമായി ഓടിക്കൂടുകയായിരുന്നു. ഇതിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തിലാണ് 108 പേർ വെന്തുമരിച്ചത്.















