ന്യൂയോർക്ക്: ജനാധിപത്യം അട്ടിമറിച്ച മ്യാൻമറിലെ സൈനിക ഭരണകൂടത്തിന് ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ മുന്നറിയിപ്പ്. രാജ്യത്തെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ സമിതി ഇത് അവസാനിപ്പിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ വോട്ടെടുപ്പിലൂടെ അധികാരമേറേണ്ടിയിരുന്ന ആങ് സാങ് സൂ കി മന്ത്രിസഭയെ അതിന് അനുവദിക്കാതെയാണ് പട്ടാളം ഭരണം പിടിച്ചത്.
‘ മ്യാൻമറിലെ താറുമാറായ ഭരണവ്യവസ്ഥയിൽ ഐക്യരാഷ്ട്ര രക്ഷാ കൗൺസിൽ അതീവ ആശങ്ക രേഖപ്പെടുത്തുന്നു. ഫെബ്രുവരിയിൽ അധികാരം പിടിച്ചത് അഴിമതി തടയാനും ഭരണക്രമം പുന:സ്ഥാപിക്കാനുമെന്നായിരുന്നു സൈന്യത്തിന്റെ അവകാശവാദം. എന്നാൽ 500 പേരെ കൊന്നൊടുക്കിയും മൂവായിരം പേരെ ജയിലിൽ അടച്ചും നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സഭ ആവർത്തിക്കുന്നു.’ രക്ഷാ സമിതി റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ രാജ്യങ്ങളെല്ലാം മ്യാൻമറിൽ പൊടുന്നനെയുണ്ടായ സൈനിക ഭരണ മാറ്റവും തുടർന്നുണ്ടായ പ്രക്ഷോഭത്തെ ആശങ്കയോടെയാണ് വിലയിരുത്തുന്നത്. എത്രയും പെട്ടന്ന് ഭരണമാറ്റം നടത്തി ജനാധിപത്യം പുന:സ്ഥാപിക്കാണമെന്നും അതിനായി എല്ലാ സഹായവും നൽകുമെന്നും രക്ഷാസമിതി ഉറപ്പുനൽകി.
Comments