പത്തനംതിട്ട: ശബരിമലയിൽ നട തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിയന്ത്രണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്. പോലീസിന്റെ വെർച്ച്വൽ ക്യൂ സംവിധാനത്തിനെയാണ് അദ്ദേഹം വിമർശിച്ചത്.
പോലീസ് മാത്രം വെർച്ച്വൽ ക്യൂ കൈകാര്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പകരം ദേവസ്വം ബോർഡും പോലീസും ചേർന്ന് വെർച്ച്വൽ ക്യൂ നടപ്പാക്കുന്നതാണ് അനുയോജ്യമായത്. ഇപ്പോൾ നടപ്പാക്കുന്ന രീതിയോട് ദേവസ്വം ബോർഡിനും എതിർപ്പുണ്ട്. വെർച്ച്വൽ ക്യൂ സംവിധാനം മാറ്റേണ്ട സമയമായെന്നും കണ്ഠരര് രാജീവരര് പറഞ്ഞു. ദേവസ്വം ബോർഡിനെ നിലനിർത്തുന്നത് ശബരിമലയിലെ വരുമാനമാണ്. വരുമാനത്തിന് കോട്ടം പറ്റിയാൽ ബോർഡിനെ മുഴുവൻ ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം വെർച്വൽ ക്യൂവിന്റെ നിയന്ത്രണം പോലീസിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. വെർച്ച്വൽ ക്യൂ ബുക്കിംഗ് റദ്ദാക്കാനും ഭക്തർക്ക് സ്‌പോട്ട് ബുക്കിംഗിന് സൗകര്യം നൽകാനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകാൻ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയും വെർച്വൽ ക്യൂവിന്റെ നിയന്ത്രണം പോലീസിന് മാത്രം നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ശബരിമലയിൽ നടക്കാനിരിക്കുന്ന നിയന്ത്രണത്തോടെയുള്ള തീർത്ഥാടനത്തിൽ പന്തളം കൊട്ടാരവും എതിർപ്പുമായി മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാനത്തെ ബാറുകളും സ്‌കൂളുകളും മാളുകളും എല്ലാം തുറന്നിട്ടും ശബരിമലയിൽ മാത്രം നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാത്തതിനെതിരെ പന്തളം കൊട്ടാരം എതിർപ്പ് പ്രകടിപ്പിച്ചു. ഭക്തരുടെ എണ്ണം കൂട്ടിയത് മാത്രമാണ് കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ വ്യത്യസ്തമായുള്ളത്. സർക്കാരിന് ശബരിമലയോടുള്ള അവഗണനയാണ് പരമ്പരാഗത ആചാരങ്ങൾ മുടക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നും കൊട്ടാരം പ്രതിനിധികൾ വിമർശിച്ചു.















