സൂറത്ത്: പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് അതിവേഗ കോടതി. നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അജയ് നിഷാദ് (39) എന്നയാൾക്കാണ് മരണം വരെ തടവ്ശിക്ഷ വിധിച്ചത്. അറസ്റ്റിലായി ഒരു മാസത്തിനുള്ളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതിക്ക് അതിവേഗ ശിക്ഷ വിധിച്ചത്.
ഒക്ടോബർ 13നാണ് പ്രതിയെ കോടതി അറസ്റ്റ് ചെയ്തത്. ജീവപര്യന്തത്തിന് പുറമെ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇയാൾ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്. ഒക്ടോബർ 12നാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അജയ് നിഷാദ് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് അവശനിലയിലായ കുഞ്ഞിനെ കണ്ടെത്തിയത്.
പ്രതി അറസ്റ്റിലായി 10 ദിവസത്തിനുള്ളിൽ തന്നെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ 25ന് തുടങ്ങി അഞ്ച് ദിവസത്തിനുള്ളിൽ കേസിൽ വിചാരണ പൂർത്തിയാക്കി. സംഭവം നടന്ന് ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിക്കാൻ സാധിച്ചത് വലിയ വിജയമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പല ദിവസങ്ങളിലും രാത്രി 12 മണി വരെ കോടതി നടപടികൾ നീണ്ടു പോകാറുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി.
Comments