ന്യൂഡൽഹി: ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കുന്നതാണ് പുതിയ ഭേദഗതി. ഇതനുസരിച്ച് ഇവരുടെ മേൽച്ചുമത്തപ്പെട്ട പിഴയും തടവുശിക്ഷയും ഒഴിവാക്കാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിനായി നാർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്ട് (എൻഡിപിഎസ്) കേന്ദ്രസർക്കാർ ഭേദഗതി ചെയ്യും. അതേസമയം ലഹരി കടത്ത് കുറ്റമായി തന്നെ തുടരും.
സാമൂഹിക നീതി വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് നിയമഭേദഗതിയ്ക്ക് സർക്കാർ ഒരുങ്ങുന്നത്. നിയമഭേദഗതിയ്ക്കായി ബിൽ പാർലമെന്റിന്റെ ഈ മാസം ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം. ചെറിയ അളവിൽ ലഹരിമരുന്നുമായി പിടികൂടുന്നവരെ ഉപദേശിച്ച് നേരായ വഴിയിൽ നടത്താനാണ് സർക്കാരിന്റെ പദ്ധതി. സ്വന്തം നിലയ്ക്ക് വ്യക്തിപരമായോ ചെറിയ അളവിലോ ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായി കണക്കാക്കില്ല. ചെറിയ അളവിൽ ലഹരി വസ്തുക്കളുമായി കേസിൽ ആദ്യമായാണ് പിടിയിലാകുന്നതെങ്കിൽ ലഹരി വിമോചന കേന്ദ്രത്തിൽ 30 ദിവസത്തെ കൗൺസിലിങ്ങും നൽകും.
മയക്കു മരുന്നുകൾ കൈവശം വെക്കൽ, ഉപയോഗം, വിൽപ്പന തുടങ്ങിയവയാണ് എൻഡിപിഎസ് ആക്ടിൽ പ്രധാനമായും പറയുന്ന കാര്യങ്ങൾ. 1985ൽ ആണ് രാജ്യത്ത് എൻ.ഡി.പി.എസ് ആക്ട് നിലവിൽ വന്നത്. മയക്കുമരുന്ന് നിർമ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവർക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവിൽ വാങ്ങുക തുടങ്ങിയവ തടയുകയാണ് നിയമം കൊണ്ടുവന്നതിലൂടെ ഉദ്ദേശിക്കുന്നത്.
മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾക്ക് പരിരക്ഷ നൽകുവാനും ആക്ടിലെ സെക്ഷൻ 64.എ യിൽ പറയുന്നുണ്ട്. എന്നാൽ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. മയക്കുമരുന്ന് കേസിൽപ്പെട്ടയാൾ ലഹരിമരുന്ന് ഉപയോഗത്തിന് അടിമയാണെങ്കിൽ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാൽ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ചെറിയ അളവിൽ മാത്രമാണ് ലഹരി കൈവശമുള്ളതെങ്കിൽ മാത്രമാണ് പരിരക്ഷ ലഭിക്കുക.
എൻഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകളിൽ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത്. നിലവിൽ ലഹരിമരുന്ന് ഉപയോഗത്തിന് പതിനായിരം രൂപ പിഴയോ ആറ് മാസം തടവോ രണ്ടും ഒരുമിച്ചോ ശിക്ഷ വിധിക്കാം. ഇതിന് പകരം കൗൺസിലിങ്ങോ കടുപ്പം കുറഞ്ഞ ശിക്ഷയോ നൽകുന്നതാണ് ഭേദഗതി. എന്നാൽ ലഹരിമരുന്ന് കടത്ത് തടയാൻ കർശനമായ നിയമമുണ്ടാകും. കുറ്റം ആവർത്തിയ്ക്കുകയാണെങ്കിൽ ശിക്ഷ ഇരട്ടിയാക്കുകയും ചെയ്യും.
Comments