കൊല്ലം : നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിങ്ങ് അസിസ്റ്റന്റിനെ മർദ്ദിച്ചതായി പരാതി.ആശുപത്രിയിൽ മരുന്നു വെക്കാൻ എത്തിയ യുവാവും ഒപ്പമെത്തിയ ആളും നേഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിക്കുകയായിരുന്നു. നഴ്സിംഗ് അസിസ്റ്റന്റ് ആയ തിരുവല്ല സ്വദേശി സുനിലിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകീട്ട് നീണ്ടകര താലൂക്ക് ആശുപത്രിയിൽ കാലിൽ മരുന്ന് വയ്ക്കുവാൻ എത്തിയ ചവറ സ്വദേശി മുജീബും കൂടെ വന്നയാളുമാണ് സുനിലിനെ മർദ്ദിച്ചത്.
പഴയ ഒപി ടിക്കറ്റുമായി എത്തിയ പ്രതികൾ സമയം കഴിഞ്ഞതിനാൽ അത്യാഹിത വിഭാഗത്തിലാണ് എത്തിയത്. മുജീബിനോട് മരുന്ന് വയ്ക്കാൻ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ കണ്ട് എഴുതി വാങ്ങണം എന്ന് നഴ്സിംഗ് അസിസ്റ്റന്റ് നിർദ്ദേശിച്ചു. തുടർന്ന് ഇതിൽ പ്രകോപിതനായ പ്രതികൾ സുനിലിനെ മർദ്ദിക്കുകയായിരുന്നു. നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ അടിയന്തരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് നീണ്ടകര താലൂക്ക് ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ ജി രാജീവൻ പിള്ള ആവശ്യപ്പെട്ടു.
Comments