തിരുവനന്തപുരം: രാജ്യത്തെ ഒറ്റപ്പെടുത്തി അവഹേളിച്ച കാർട്ടൂണിന് പുരസ്‌കാരം നൽകിയ കേരള ലളിതകലാ അക്കാദമിയുടെ നടപടി പിതൃശൂന്യതയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരുമെന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.
മിതമായ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്‌നേഹിക്കുന്നവർക്ക് മറുത്തൊന്ന് ആലോചിക്കേണ്ടിവരില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന ശീർഷകത്തിൽ അനൂപ് രാധാകൃഷ്ണൻ തയ്യാറാക്കിയ വിവാദ കാർട്ടൂണിനാണ് ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയത്. ഇംഗ്ലണ്ട്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ മനുഷ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂണിൽ ഇന്ത്യയ്‌ക്ക് കാവി പുതച്ചിരിക്കുന്ന പശുവിന്റെ രൂപമാണ് നൽകിയിരിക്കുന്നത്.
2019-20 ലെ സംസ്ഥാന പുരസ്‌ക്കാരങ്ങളിൽ ഓണറബിൾ മെൻഷൻ പുരസ്‌കാരത്തിനാണ്
എറണാകുളം സ്വദേശിയായ അനൂപിനെ തെരഞ്ഞെടുത്തത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം കൈവരിച്ച നേട്ടത്തെപ്പോലും അപകീർത്തിപ്പെടുത്തുന്നതാണ് അനൂപിന്റെ സൃഷ്ടിയെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
Comments