തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. തിരുവനന്തപുരത്ത് അതീവ ജാഗ്രത നിർദ്ദേശം.ഉരുൾപൊട്ടൽ സാധ്യത മേഖലയായഅമ്പൂരി നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു.തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പല വീടുകളിൽ നിന്നും ആളുകൾ ക്യാമ്പിലേക്ക് വരാൻ വിസമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പോലീസിന്റ സഹായത്തോടെയാണ് ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്നത്.അത്യാവശ്യങ്ങൾക്ക് അല്ലാതെ മലയോരങ്ങളിലൂടെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്.
തലസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ വി ശിവൻകുട്ടിയുടേയും ആന്റണി രാജുവിന്റെയും നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.പോലീസും- അഗ്നിശമന സേനാ വിഭഗങ്ങളുൾപ്പടെ എല്ലാ സേനകളും ജാഗ്രതയിലാണെന്ന് യോഗം വിലയിരുത്തി.പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും താൽക്കാലികമായി നിർത്തി വെക്കുവാൻ യോഗത്തിൽ തീരുമാനമായി. നാശനഷ്ടങ്ങൾ അടിയന്തരമായി തിട്ടപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കും. വകുപ്പുകൾ കൺട്രോൾ റൂമുകൾ തുറക്കുകയും അവയുടെ നമ്പറുകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ നടപടിയെടുക്കുകയും ചെയ്യും.
മരങ്ങൾ വീണാൽ ഉടൻ മുറിച്ചു മാറ്റാൻ നടപടിയുണ്ടാകും . വീഴാൻ സാധ്യതയുള്ള മരങ്ങൾ കണ്ടെത്തി വേണ്ട നടപടികൾ കൈക്കൊള്ളും. മത്സ്യത്തൊഴിലാളികൾ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് തടയാൻ പോലീസ് നടപടികൾ കൈക്കൊള്ളും. കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനങ്ങളിലേക്കെത്തിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കും
മേയർ എസ് ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ നവജ്യോത് ഖോസ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് – അഗ്നിശമന സേനാ- സേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Comments