കോട്ടയം: വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനിരിക്കുന്ന ജോസ് കെ മാണിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മേജർ രവി. ജോസ് കെ മാണിയ്‌ക്ക് അധികാരക്കൊതിയാണെന്ന് മേജർ രവി വിമർശിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിമർശനം. അധികാരമോഹികളായ വർഗ്ഗങ്ങളാണ് ഇവരെന്നും മേജർ രവി പറഞ്ഞു.
അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടുകയാണ് ചെയ്യുന്നത്. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക്. ലോക്‌സഭ എംപിയായിരിക്കുമ്പോൾ രാജി വച്ച് രാജ്യസഭാ എംപിയാകും. അവിടുന്ന് രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോൽക്കും. വീണ്ടും രാജ്യസഭാ എംപിയായി മൽസരിക്കും. ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
നമ്മുടെ കാശല്ലേ ഇതിനൊക്കെ ചെലവഴിക്കുന്നത്. എന്തെങ്കിലും അധികാരം വേണം ഇവർക്ക്. ഷെയിം ഓൺ യു ജോസ് കെ.മാണി. അത്രയേ നിങ്ങളോട് പറയാനുള്ളൂ. ഒരു സാമൂഹിക ബോധം വേണം. ഇല്ലെങ്കിൽ എന്നെപ്പോലുള്ളവർ ഇതുപോലെ പ്രതികരിക്കും. ഇക്കാര്യത്തിൽ സമൂഹത്തിന്റെ തീരുമാനം അറിയണമെന്നും സർക്കാർ മറുപടി പറയണമെന്നും മേജർ രവി ആവശ്യപ്പെട്ടു.
യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിലേക്ക് ചേർന്നപ്പോൾ ജോസ് കെ മാണി രാജിവെച്ച സീറ്റിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി നിന്ന് മത്സരിച്ച് ജയിക്കാനായിരുന്നു ജോസ് കെ മാണിയുടെ തീരുമാനം. എന്നാൽ പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മാണി സി കാപ്പനോട് തോറ്റതോടെ ഒരിക്കൽ രാജിവെച്ച് ഒഴിഞ്ഞ സ്ഥാനത്തേയ്‌ക്ക് തന്നെ മടങ്ങിപ്പോകാനുള്ള ശ്രമത്തിലാണ് ജോസ് കെ മാണി.
Comments