തൃശ്ശൂർ: സംസ്ഥാനത്ത് മഴ ശക്തം. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്കേർപ്പെടുത്തി. അതിരപ്പള്ളി ഉൾപ്പടെ ടൂറിസം കേന്ദ്രങ്ങളിൽ രണ്ട് ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ല.
മലയോരപ്രദേശങ്ങളിലൂടെ രാത്രി ഏഴ് മുതൽ രാവിലെ ഏഴുവരെയുള്ള യാത്രക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ക്വാറി പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തി വെയ്‌ക്കാനും നിർദ്ദേശമുണ്ട്.
ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാത്രികാല യാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്‌ക്കാൻ അധികൃതർ നിർദ്ദേശം നൽകി. ജില്ലയിൽ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിർദ്ദേശമുണ്ട്.
Comments