തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും പ്രവേശനം ലഭിക്കാൻ കാത്തിരിക്കുന്നത് അരലക്ഷം വിദ്യാർത്ഥികൾ. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും 50,000 ലധികം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് ഏറ്റവും അധികം വിദ്യാർത്ഥികൾ സീറ്റിനായി കാത്തിരിക്കുന്നത്.
മലപ്പുറം ജില്ലയിൽ 14,460 വിദ്യാർത്ഥികളും, കോഴിക്കോട് 6,660 വിദ്യാർത്ഥികളും, പാലക്കാട് 6,384 വിദ്യാർത്ഥികളുമാണ് സീറ്റ് ലഭിക്കാതെ പുറത്തിരിക്കുന്നത്. താൽക്കാലികമായി അധിക ബാച്ചുകളെങ്കിലും സർക്കാർ ആരംഭിച്ചാൽ മാത്രമെ ഈ വിദ്യാർത്ഥികളുടെ തുടർപഠനം സാധ്യമാകൂ.
എന്നാൽ പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പ് വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഈ മാസം തന്നെ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പ് വരുത്തും. ഇതിനായി 23ാം തീയതിയിലെ അലോട്ട്‌മെന്റിന് ശേഷം അധിക ബാച്ചിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 51,600 കുട്ടികളാണ് പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നതെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. ഇവരിൽ 618 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരാണ്.
Comments