വാരാണസി: മാതാ അന്നപൂർണ്ണാ ദേവിയുടെ വിഗ്രഹം കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയിലെ അന്നപൂർണ്ണാ ക്ഷേത്രത്തിൽ സ്ഥാപിച്ചു. 18ാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന വിഗ്രഹം 100ലേറെ വർഷങ്ങൾക്ക് മുൻപാണ് കാശിയിൽ നിന്ന് കാനഡയിലേക്ക് കടത്തിക്കൊണ്ടു പോയത്. നയതന്ത്രപരമായ ഇടപെടലുകളിലൂടെ കഴിഞ്ഞ ദിവസമാണ് വിഗ്രഹം ഇന്ത്യയിൽ തിരികെ എത്തിച്ചത്. ഡൽഹിയിലെത്തിച്ച വിഗ്രഹം രഥത്തിലാണ് വാരാണസിയിലെത്തിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പുനപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുത്തു.
പൂർണ്ണമായും കല്ലിൽ കൊത്തിയെടുത്ത വിഗ്രഹമാണിത്. കാനഡയിൽ നിന്നും വിമാനമാർഗ്ഗമാണ് വിഗ്രഹം ഡൽഹിയിലെത്തിച്ചത്. തുടർന്ന് കനൗജിലും, അയോദ്ധ്യയിലും, ഇന്നലെ രാത്രിയോടെ കാശിയിലും വിഗ്രഹം എത്തിച്ചു. പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് ക്ഷേത്രത്തിൽ വിഗ്രഹം പുനസ്ഥാപിച്ചത്. 17 സെന്റിമീറ്റർ ഉയരവും 9 സെന്റിമീറ്റർ വീതിയും 4 സെന്റിമീറ്റർ വണ്ണവുമാണ് വിഗ്രഹത്തിനുള്ളത്. കഴിഞ്ഞ വർഷം നവംബർ 29ന് നടത്തിയ മൻ കി ബാത്തിലാണ് വിഗ്രഹം എത്രയും വേഗം ഇന്ത്യയിൽ തിരികെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. 1913ലാണ് വിഗ്രഹം കാനഡയിലേക്ക് കടത്തിയത്.
Comments