പാരീസ്: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന് ഫ്രാൻസ്. അഫ്ഗാനിൽ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന മുഴുവൻ പാക്ഭീകരരുടെ വിവരങ്ങളും ശേഖരിച്ചുകൊണ്ടാണ് ഫ്രാൻസിന്റെ നീക്കം. ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ചുമതലവഹിക്കുന്ന ഇന്ത്യൻ വിദേശകാര്യവകുപ്പ് പ്രതിനിധി മഹാവീർ സിംഘ്വിയാണ് ഫ്രാൻസിന്റെ ഫിലിപ്പ് മെട്രോക്‌സുമായി കൂടിക്കാഴ്ച നടത്തിയത്.
ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികളുമായി നീങ്ങുന്ന ഫ്രാൻസ് ഇന്ത്യക്കൊപ്പം ഏഷ്യൻ മേഖലയിൽ നീങ്ങുമെന്നാണ് ഉറപ്പു നൽകിയിരിക്കുന്നത്. പാക്ഭീകരർ ഫ്രാൻസിൽ നടത്തിയ വിവിധ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഏഷ്യൻ മേഖലയിൽ ഫ്രഞ്ച് ഭരണകൂടം ശ്രദ്ധവർദ്ധിപ്പിച്ചിരിക്കുകയാണ്. മതഭീകരസംഘടനകളെല്ലാം ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കനത്ത നിരീക്ഷണത്തിലാണ്. ഇസ്ലാമിക മതമൗലികവാദത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയവും ഇന്ത്യക്ക് ഏറെ ഗുണകരമാണ്. അഫ്ഗാനിലെ മാറിയ പരിസ്ഥിതിയിൽ ഭീകരരുടെ നീക്കങ്ങളെ സശ്രദ്ധം വീക്ഷിക്കുന്ന ഇന്ത്യ പാകിസ്താന്റെ അഫ്ഗാനിലെ ഇടപെടലുകളും ഫ്രാൻസിനെ ധരിപ്പിച്ചു.
ഇരുരാജ്യങ്ങളും ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ വിവിധ വശങ്ങൾ ചർച്ചചെയ്തു. ഏഷ്യൻ മേഖലയിലെ ഭീകരർ യൂറോപ്പിനെ ലക്ഷ്യമാക്കിയാണ് ആയുധകടത്തും മയക്കുമരുന്നുകടത്തും നടത്തുന്നത്. നൂതന സാങ്കേതിക വിദ്യകളും ഇന്റർനെറ്റും ഉപയോഗിച്ചുള്ള സൈബർ ഭീകരതയും തടയേണ്ടത് അനിവാര്യമാണെന്നും ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ അറിയിച്ചു.
Comments