തിരുവനന്തപുരം: പാലക്കാട് സഞ്ജിത് വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ പോലീസും സർക്കാരും നടത്തുന്ന ഏതൊരു നീക്കവും സാമൂഹ്യ നീതിയുടെ പരസ്യമായ നിഷേധവും ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനവുമാണെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. കൊലപാതകികളെ തിരിച്ചറിയുന്ന സഞ്ജിതിന്റെ ഭാര്യയുടെ ജീവന് ഭീഷണിയുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്ക് പോലീസ് സംരക്ഷണം നൽകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റവാളികളെ നിയമത്തിന് മൂന്നിൽ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇരുട്ടിന്റെ മറവിലോ ആളൊഴിഞ്ഞ സ്ഥലത്തോ അല്ല കൊലപാതകം നടന്നത്. പരസ്യമായി കൊല നടത്തി ആർക്കും കാണാവുന്ന റോഡിലൂടെ കാറിൽ രക്ഷപെട്ടവരാണ് പ്രതികൾ. എന്നിട്ടും പോലീസ് പ്രതികളെ പിടികൂടുന്നില്ല.
കൊലയ്‌ക്കിരയായ സഞ്ജിത്തിനെ വധിക്കാൻ പലപ്രാവശ്യം ശ്രമം നടന്നിട്ടുള്ളതിനാൽ നിരീക്ഷണവും സുരക്ഷയും ശക്തിപ്പെടുത്തേണ്ട ബാധ്യത പോലീസിനുണ്ടായിരുന്നു. പ്രതികളെക്കുറിച്ചും അവരുടെ നീക്കങ്ങളെക്കുറിച്ചും അറിഞ്ഞ് ശക്തമായ നടപടി എടുക്കേണ്ടവർ നിഷ്ക്രിയത്വവും നിശബ്ദതയും പാലിക്കുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു. ഭാര്യയുടെ കണ്മുന്നിലിട്ട് സഞ്ജിത്തിനെ പൈശാചികമായി കൊലചെയ്തവർക്കെതിരെ നാക്കോ തൂലികയോ ചലിപ്പിക്കാൻ തയ്യാറാവാത്ത സാംസ്ക്കാരിക നവോത്ഥാന നായകരുടെ കാതടപ്പിക്കുന്ന മൗനം കേരളനാടിന് അപമാനമാണ്. ഇവരുടെ ഭീരുത്വം ചോദ്യം ചെയ്യപ്പെടുന്ന നാൾ അകലെയല്ലെന്നും കുമ്മനം വ്യക്തമാക്കി.
https://www.facebook.com/kummanam.rajasekharan/posts/4325379757571778
Comments