കൊല്ലം: പ്രസവിച്ച ഉടൻ അമ്മ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊല്ലം സെഷൻസ് കോടതിയിലായിരിക്കും കേസിന്റെ വിചാരണ നടക്കുക. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ സ്വദേശിനി രേഷ്മയാണ് കേസിലെ ഏക പ്രതി.
നവജാത ശിശുവിനെ ഉപേക്ഷിക്കൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് രേഷ്മയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. രേഷ്മയുടെ ഭർത്താവ് വിഷ്ണു ഉൾപ്പെടെ 54 സാക്ഷികളുണ്ട്. 55 പേജുള്ള കുറ്റപത്രത്തിൽ 20 പേജ് അനുബന്ധ രേഖകളാണ്.
കേസിൽ ജൂൺ 22നാണ് രേഷ്മ അറസ്റ്റിലായത്. എന്നാൽ പാരിപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതിനാൽ രേഷ്മയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നു. രേഷ്മ കാമുകൻ അനന്തുവുമായി ഫേസ്ബുക്ക് മെസഞ്ചർ വഴി നടത്തിയ ചാറ്റുകളുടെ ഇന്റർനെറ്റ് പ്രൊട്ടോകോൾ ഡീറ്റയിൽ റിപ്പോർട്ട് ഫേസ്ബുക്കിൽനിന്ന് അന്വേഷണ സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല.
കാമുകനായി നടിച്ചു ചാറ്റ് നടത്തിയിരുന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവരെ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇവർ മെസഞ്ചർ വഴി നടത്തിയ ചാറ്റുകളുടെ വിശദവിവരങ്ങളാണ് ഫേസ്ബുക്കിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ഫേസ്ബുക്കിൽനിന്ന് വിവരങ്ങൾ ലഭിക്കാത്തത് കേസിനെ ബാധിക്കില്ലെന്ന് പോലീസ് പറഞ്ഞു.
വീടിന് പിന്നിലെ റബർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ജനുവരി അഞ്ചിനാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
Comments