ശ്രീനഗർ: ജമ്മുകശ്മീരിലെ ഹൈദർപോറ ഏറ്റുമുട്ടലിൽ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ട് ഭരണകൂടം. അനീതി സംഭവിച്ചിട്ടില്ലെന്ന് ഭരണകൂടം ഉറപ്പുവരുത്തുമെന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹ അറിയിച്ചു.
എഡിഎം റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും മജിസ്‌ട്രേറ്റ്തല അന്വേഷണം നടക്കുക. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കും. റിപ്പോർട്ട് ലഭിച്ചാലുടൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കും. നിരപരാധികളായ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ കശ്മീർ ഭരണകൂടം പ്രതിജ്ഞാബദ്ധരാണെന്നും അനീതിയില്ലെന്ന് ഉറപ്പുവരുത്തുമെന്നും മനോജ് സിൻഹ ട്വിറ്ററിൽ പറഞ്ഞു.
ഏറ്റുമുട്ടലിൽ ഭീകരരും അവർ ഒളിച്ചിരുന്ന വീട്ടിലെ ഉടമസ്ഥനും ഉൾപ്പെടെ നാല് പേരായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഏറെ വിവാദങ്ങൾ ഉയർത്തി പിഡിപിയും നാഷ്ണൽ കോൺഫറൻസും രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടലിനെ രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമത്തെ തുടർന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി പ്രതിഷേധവും നടത്തി. നിലവിൽ പിഡിപി അദ്ധ്യക്ഷ വീട്ടുതടങ്കലിലാണെന്നാണ് പാർട്ടി വക്താക്കളുടെ ആരോപണം.
Comments