ചെന്നൈ : നടൻ സൂര്യനായകനാകുന്ന ജയ് ഭീം സിനിമയ്‌ക്കെതിരെ വണ്ണിയാർ സമുദായം വീണ്ടും രംഗത്ത്. പുരസ്‌കാരങ്ങളും ബഹുമതിയും നൽകുന്നതിനായി ജയ് ഭീം സിനിമയെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് വണ്ണിയാർ സംഘം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്ത് നൽകി. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് പബ്ലിക് റിലേഷൻ വകുപ്പിനെയും സംഘം സമീപിച്ചിട്ടുണ്ട്.
സിനിമ പുരസ്‌കാരങ്ങളും ബഹുമതികളും അർഹിക്കുന്നില്ലെന്ന് കത്ത് നൽകിയ ശേഷം വണ്ണിയാർ സംഘം അദ്ധ്യക്ഷൻ പൂതാ അരുൾമൊഴി പറഞ്ഞു. താഴ്ന്നവിഭാഗത്തിൽപ്പെടുന്ന ഒരു പുരുഷനും അയാളുടെ ഭാര്യയും അനുഭവിച്ച യാതനകൾ അനാവരണം ചെയ്തു എന്നത് മാത്രമാണ് സിനിമയുടെ മേന്മ. എന്നാൽ ഇതിൽ ബോധപൂർവ്വം ചില സംഭവങ്ങൾ ഉൾപ്പെടുത്തി ഒരു വിഭാഗത്തെ പൊതുജനങ്ങൾക്ക് മുൻപിൽ മോശമായി ചിത്രീകരിക്കുകയാണെന്നും അരുൾമൊഴി ചൂണ്ടിക്കാട്ടി. അഭിഭാഷകൻ മുഖേനയാണ് അരുൾമൊഴി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 എ, 499, 503, 504, 505 എന്നിവ പ്രകാരം സിനിമയിലെ അണിയറ പ്രവർത്തകർ വണ്ണിയാർ സമുദായത്തെ മനപ്പൂർവ്വവും, തുടർച്ചയായും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്ര- സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ സിനിമ പുരസ്‌കാരങ്ങളോ, ബഹുമതിയോ അർഹിക്കുന്നില്ല. സിനിമയിലെ ചില രംഗങ്ങൾ വണ്ണിയാർ സമുദായവും മറ്റ് സമുദായങ്ങളും തമ്മിലുള്ള ഐക്യം തകർക്കാൻ ശ്രമിക്കുന്നതാണ്. സിനിമയിലൂടെ മനപ്പൂർവ്വം വണ്ണിയാർ വിഭാഗത്തെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Comments