ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈ തീരത്തിനടുത്തായുള്ള ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് മഴ കനത്തത്. ഈ സാഹചര്യത്തിൽ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 19 ജില്ലകളിലെ സ്കൂളുകൾക്ക് സർക്കാർ അവധി നൽകി. വരും മണിക്കൂറുകളിൽ മഴയുടെ ശക്തി കൂടാനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകൾക്കായിരുന്നു നേരത്തെ റെഡ് അലർട്ട്. പിന്നീട് ഇത് 11 ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ആന്ധ്രയുടെ കിഴക്കൻ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കം തീരമേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തുരുപ്പതിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ചിറ്റൂരിൽ സ്വർണ്ണമുഖീ നദീ തീരത്തുള്ള നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുപ്പതിയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. ആന്ധ്രയുടെ കിഴക്കൻ ജില്ലകളിലും രണ്ട് ദിവസത്തേയ്ക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
ഒരാഴ്ച്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്. തീവ്രന്യൂനമർദ്ദം കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഈ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ തുടരും. ഈ സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments