ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കർഷകരുടെ ക്ഷേമം മുന്നിൽക്കണ്ടാണ് നിയമങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ ചില കർഷകർക്ക് നിയമത്തിന്റെ ഗുണങ്ങൾ മനസിലാക്കാനായില്ല. അതിനാൽ വേദനയോടെ നിയമം പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഗുരുനാനാക്ക് ദിനത്തിലാണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് കാർഷിക മേഖലയെ കൂടുതൽ പരിഷ്‌കരിക്കുന്നതിനാണ്. മൈക്രോ ഇറിഗേഷൻ ഫണ്ടിലേക്കുള്ള വിഹിതം ഇപ്പോൾ 10,000 കോടി രൂപയാണ്. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണത്തിലും ഏർപ്പെട്ടിരിക്കുന്നവരെ ആനുകൂല്യ പദ്ധതികൾക്ക് കീഴിൽ കൊണ്ടുവന്നിരുന്നു. എന്നാൽ നിയമങ്ങളുടെ ഗുണം ഒരു വിഭാഗം ആളുകൾ മനസിലാക്കാൻ ശ്രമിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ബിൽ. എന്നാൽ ഒരുവിഭാഗം ആളുകൾ നിയമത്തെ അട്ടിമറിക്കാൻ ശ്രമിച്ചു. സമരങ്ങൾ സംഘടിപ്പിച്ചു. നിയമം പിൻവലിക്കണമെന്നല്ലാതെ ഒരു ആവശ്യവും സമരക്കാർ മുന്നോട്ട് വെച്ചില്ല. നിയമത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയ്യാറാണെന്ന് കേന്ദ്രം പറയുമ്പോഴും നിയമം പിൻവലിക്കുകയല്ലാതെ മറ്റൊന്നും തങ്ങൾക്ക് ആവശ്യമില്ലെന്ന നിലപാടാണ് കർഷക സംഘടനകളെടുത്തത്.
എന്താണ് കാർഷിക നിയമം?
കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020 എന്നിവയാണ് കേന്ദ്രം ലോക്‌സഭയിൽ ഒരുമിച്ച് അവതരിപ്പിച്ചത്. കർഷകരുടെ അഭിവൃദ്ധിയ്‌ക്കു വേണ്ടിയാണ് പുതിയ ബില്ലുകൾ പാസാക്കിയത്. കാർഷിക വിളകൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതായിരുന്നു പുതിയ ബില്ലുകൾ. കാർഷികവിളകൾ വിൽക്കാനുള്ള ചന്തകൾക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകൾ വിൽക്കാൻ സ്വാതന്ത്ര്യവും പുതിയ നിയമം നടപ്പിലാക്കുന്നതോടെ പ്രാബല്യത്തിൽ വരുമായിരുന്നു.
Comments