വാരണാസി: ഇന്ന് തൃക്കാർത്തിക. ദീപാവലിക്ക് ശേഷം പതിനഞ്ച് നാൾ പിന്നിടുമ്പോൾ ആണ് കാർത്തിക പൂർണിമ ആഘോഷം വരുന്നത്.14 വർഷത്തെ വനവാസത്തിനുശേഷം രാവണനെ വധിച്ച് ശ്രീരാമൻ സീതയ്‌ക്കും , ലക്ഷ്മണനുമൊപ്പം അയോദ്ധ്യയിലേക്ക് മടങ്ങിയ അമാവാസി ദിനത്തിലാണ് ഇന്ത്യയൊട്ടാകെ ദീപാവലി ആഘോഷിക്കുന്നത്. കാർത്തിക പൂർണിമ എന്നും ഇത് അറിയപ്പെടുന്നു.
ഉത്തരേന്ത്യയിൽ ദൈവങ്ങളുടെ ദീപാവലിയായ ദേവ് ദീപാവലി ഉത്സവം എന്നാണ് ഈ ദിവസം പോതുവെ അറിയപ്പെടുന്നത്. മനോഹരമായ രംഗോലികളും ലക്ഷക്കണക്കിന് ദീപങ്ങളും കത്തിച്ചാണ് ഇന്നത്തെ കാർത്തിക പൗർണ്ണമി ആഘോഷിക്കുന്നത്. വാരണാസിയിലെ ഗംഗാഘട്ടിൽ 15 ലക്ഷം ദീപങ്ങൾ ആണ് ഇന്ന് തെളിയിക്കുന്നത്. പുണ്യനദികളിൽ സ്നാനം ചെയ്ത് വിളക്കുകൾ തെളിയിക്കുക എന്നാതാണ് പ്രധാന ആചാരം. ഇതിന്റെ ഭാഗമായി അസ്സി മുതൽ രാജ്ഘട്ട് വരെയുള്ള 84 ഘട്ടുകൾക്കിടയിൽ 22 ലധികം സ്ഥലങ്ങളിൽ ഗംഗാ ആരതി സംഘടിപ്പിക്കും.
ഹിന്ദുമതത്തിൽ കാർത്തിക പൂർണിമയ്‌ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കാർത്തിക മാസത്തിൽ ആരാധന, ആചാരങ്ങൾ, വിളക്ക് ദാനം എന്നിവയ്‌ക്കാണ് പ്രത്യേക പ്രാധാന്യം .ലക്ഷ്മീ ദേവിയുടെ ജനനമാസമായാണ് കാർത്തിക മാസത്തെ കാണുന്നത്. ഈ മാസത്തിലാണത്രേ മഹാവിഷ്ണു നാല് മാസത്തെ യോഗ നിദ്രയിൽ നിന്ന് ഉണർന്നതെന്നും സങ്കല്പമുണ്ട്. കാർത്തിക പൂർണിമയുടെ പുണ്യ വേളയിൽ, ഭക്തർ ഗംഗയിൽ പുണ്യസ്നാനം ചെയ്യുകയും വൈകുന്നേരം മൺ വിളക്കുകൾ കത്തിക്കുകയും ചെയ്യുന്നു. ഗംഗാ നദിയുടെ തീരത്തുള്ള ഘട്ടുകളുടെ എല്ലാ പടികളും ലക്ഷക്കണക്കിന് മൺവിളക്കുകളാൽ ഇന്ന് തിളങ്ങി നിൽക്കും. വാരണാസിയിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജയും ആഘോഷങ്ങളും നടക്കും.















