തിരുവനന്തപുരം: മരയ്‌ക്കാർ തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ പ്രദർശിപ്പിക്കുന്നതിന് തിയേറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള തുക നൽകാമെന്നും അതിന് നിബന്ധനകൾ ഇല്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ഡിസംബർ രണ്ടിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളിലേക്കും ആശീർവാദ് സിനിമാസിൽ നിന്ന് കരാർ മെയിൽ അയച്ചിരുന്നു. അഡ്വാൻസായി ഇഷ്ടമുള്ള തുക നൽകാനാണ് കരാറിൽ പറഞ്ഞിരുന്നത്. എത്ര ദിവസം പ്രദർശിപ്പിക്കണമെന്ന കാര്യം കരാറിൽ പരാമർശിച്ചിരുന്നില്ല. പൊതുവെ ഈ രണ്ട് കാര്യങ്ങളും പറയാതെ സിനിമ പ്രദർശനത്തിന് നൽകാറില്ല. എന്നാൽ 23 വർഷത്തെ കുടുംബ ബന്ധമാണ് ആശീർവാദും കേരളത്തിലെ തീയേറ്ററുകളും തമ്മിലുള്ളതെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു.
സംഘടനയുടെ മുകളിലുള്ള ചിലർ കുടുംബത്തിനകത്ത് ബഹളമുണ്ടാക്കാൻ നോക്കി. മുമ്പും സിനിമകൾക്ക് അഡ്വാൻസ് തുക വാങ്ങാറുണ്ട്. എല്ലാ നിർമാതാക്കളും ചെയ്യുന്നത് അങ്ങനെയാണ്. അഡ്വാൻസ് വാങ്ങിയ ശേഷമാണ് മരയ്‌ക്കാർ ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് തിയേറ്റർ സംഘടനകൾ ചൂണ്ടിക്കാട്ടിയപ്പോൾ വാങ്ങിയ തുക തിരിച്ച് നൽകി. അത്തരത്തിൽ മരയ്‌ക്കാറിന് വേണ്ടി വാങ്ങിയ മുഴുവൻ തുകയും തിരിച്ചുനൽകി. വിവാദമുണ്ടായ നിലയ്‌ക്ക് ഇഷ്ടമുള്ള തുക തിരിച്ചുതരട്ടെ. കഴിവിന്റെ പരമാവധി അഡ്വാൻസ് തുക തിരിച്ച് നൽകുമെന്ന് പല ഉടമകളും അറിയിച്ചിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
Comments