ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിന്‍വലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള ചെപ്പടിവിദ്യയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. ഇതുവരെ ഇതേക്കുറിച്ച് ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുത്തതിലും പ്രിയങ്കാ ഗാന്ധി സംശയം പ്രകടിപ്പിച്ചു.നിങ്ങളുടെ ഉദ്ദേശ്യങ്ങളും , മാറിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവവും വിശ്വസിക്കാൻ പ്രയാസമാണ്,” പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ഒരു വർഷം നീണ്ട സമരത്തിനിടെ അറുന്നൂറിലധികം കർഷകർ ജീവത്യാഗം ചെയ്തുവെന്നാണ് പ്രിയങ്ക വ്യക്തമാക്കുന്നത്. പ്രിയങ്കയുടെ ഈ കണക്കും വ്യാജമാണെന്നാണ് ആരോപണം.
കാർഷിക നിയമങ്ങൾ പിൻവലിക്കാനുളള കേന്ദ്രസർക്കാർ തീരുമാനം തന്റെ ഭാര്യയുടെ കൂടി വിജയമാണെന്ന് അവകാശപ്പെട്ട് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും രംഗത്തെത്തിയിരുന്നു. രാത്രിയും പകലുമില്ലാതെ പ്രിയങ്ക ഇതിനായി കഷ്ടപ്പെട്ടുവെന്നാണ് റോബർട്ട് വാദ്ര അവകാശപ്പെടുന്നത്. താനും അതിന് പിന്തുണ നൽകിയിരുന്നുവെന്നും റോബർട്ട് വാദ്ര പറഞ്ഞു.
ഇന്ന് രാവിലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി രാജ്യത്തോട് പ്രഖ്യാപിച്ചത്.പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി രാഷ്‌ട്രീയ നേതാക്കൾ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്താണ് പലരും രംഗത്തെത്തിയത്. നിയമം പിൻവലിച്ചതിലും മോദിയെ കുറ്റപ്പെടുത്താനായാണ് കോൺഗ്രസ് അവസരം ഉപയോഗിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. മോദിയ്‌ക്ക് ഇതിലും രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് കോൺഗ്രസ് ഭയപ്പെടുന്നതായാണ് അവരുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്.
പഞ്ചാബ് , യുപി തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചതെന്നാണ് കോൺഗ്രസ് സംശയം പ്രകടിപ്പിക്കുന്നത്. പഞ്ചാബിലെ ആഭ്യന്തര കലഹവും, മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പാർട്ടി രൂപീകരണവും കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്.
രാജ്യത്തെ ഓരോ കർഷകന്റേയും പരിശ്രമത്തിന് നേരിട്ട് ഗുണം ലഭിക്കണമെന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബില്ലാണ് പിൻ വലിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു . മൂന്ന് ബില്ലുകളും ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ അതിനെ മനസ്സിലാക്കാൻ ഒരു വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിനാലാണ് മൂന്ന് ബില്ലുകളും പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .















