തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഷിജുഖാനെതിരെ കുഞ്ഞിന്റെ അമ്മ അനുപമ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഷിജു ഖാനെ പുറത്താക്കണമെന്നും ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ പ്രതികരിച്ചു. ഇതാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയ്‌ക്കുമെന്നും സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരതയാണെന്നും അവർ പറഞ്ഞു.
ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ ദത്ത് നൽകാനുള്ള ലൈസൻസ് ഇല്ലെന്ന് പറയുന്ന സാഹചര്യത്തിൽ എപ്രകാരമാണ് ദത്ത് നടപടികളുമായി മുന്നോട്ട് പോകാൻ സമിതിക്ക് കഴിഞ്ഞതെന്നും അനുപമ ചോദിച്ചു. ഇത്തരത്തിൽ ദത്ത് നൽകിയിട്ടുണ്ടെങ്കിൽ സമിതിയുടെ നീക്കത്തെ ദത്ത് എന്ന് പറയാനാകില്ല. സമിതി നടത്തിയത് കുട്ടിക്കടത്ത് ആണ്. മുഖ്യമന്ത്രിക്ക് കത്തയച്ചാലെങ്കിലും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമരം ഉടൻ അവസാനിപ്പിക്കല്ലെന്നും അനുപമ വ്യക്തമാക്കി.
അതേസമയം ഇന്ന് കുഞ്ഞ് കേരളത്തിലെത്തുന്ന സാഹചര്യത്തിൽ അതിയായ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. ഡിഎൻഎ പരിശോധനയ്‌ക്കായി തിരുവനന്തപുരത്തേക്കാണ് കുഞ്ഞിനെ എത്തിക്കുക. രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലാണ് പരിശോധന. നടപടികൾ പൂർത്തിയാകുന്നത് വരെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കായിരിക്കും ചുമതല. വിജയവാഡയിലെ ദമ്പതികളിൽ നിന്നും ശനിയാഴ്ച വൈകിട്ടാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്ക് കുഞ്ഞിനെ ലഭിച്ചത്.
Comments